Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർമാർ വിധിച്ചു രണ്ടുവർഷം; ഹോക്കിങ് പിന്നെയും വിസ്മയിപ്പിച്ചു 56 വർഷം

Stephen Hawking

സ്റ്റീഫൻ ഹോക്കിങ്ങിന് എഴുപത്തിയഞ്ചു വയസ്സായപ്പോൾ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ലേഖനം

ഇരുപതാം വയസ്സിൽ ഡോക്ടർ അയാളോടു പറഞ്ഞു – താങ്കൾക്കു ജീവിതത്തിൽ അവശേഷിക്കുന്നത് ഇനി രണ്ടു വർഷത്തെ സമയം മാത്രം. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് (മോട്ടോർ ന്യൂറോൺ ഡിസീസ്) കടുത്തിരിക്കുന്നു. തന്റെ സമയത്തെക്കുറിച്ചു ലഭിച്ച മുന്നറിയിപ്പ് അയാളുടെ മുന്നിൽ ഒരു വഴിയായി തെളിഞ്ഞു; ഗവേഷണത്തിനു വിഷയം കിട്ടാതെ വിഷമിച്ചിരുന്ന ആ യുവാവ് ‘സമയ’ത്തെക്കുറിച്ചു ഗവേഷണം തുടങ്ങി. മരണത്തെ മുന്നിൽ നിർത്തി പല്ലിളിച്ച രോഗം, ആ യുവാവിന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ കീഴടങ്ങി ഒളിച്ചു. ഡോക്ടർമാർ കുറിച്ചു നൽകിയ രണ്ടു വർഷമെന്ന കടമ്പ കടന്ന ആ മനുഷ്യൻ, സ്റ്റീഫൻ ഹോക്കിങ്, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞനായി എഴുപത്തിയഞ്ചു വയസ്സു പിന്നിട്ടിരിക്കുന്നു.

Read: ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു

∙ സമയത്തിനു മുൻപേ ഒരു വീഴ്ച

യുകെയിലെ ഓക്സ്ഫഡ‍ിൽ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായ‍ി 1942 ജനുവരി എട്ടിനു ജനിച്ച സ്റ്റീഫൻ വില്യം ഹോക്കിങ്ങിന് ഊർജതന്ത്രത്തിലും ഗണിതത്തിലുമായിരുന്നു താൽപര്യം. ഓക്സ്ഫഡ് സർവകലാശാലയിൽ ബിരുദ പഠനത്തിനു ശേഷം കേംബ്രിജിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ 1962 ൽ, പെട്ടെന്ന് ഒരു ദിവസം സ്റ്റീഫൻ ഹോക്കിങ് കുഴഞ്ഞു വീണു. വിശദമായ വൈദ്യപരിശോധനയിൽ മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന മാരക രോഗമാണെന്നു കണ്ടെത്തുകയായിരുന്നു. പരമാവധി രണ്ടു വർഷം ആയുസ്സെന്നു ഡോക്ടർമാർ വിധിയെഴുതി.

∙ ഉയിർത്തെഴുന്നേൽപ്, സമയത്തിനുവേണ്ടി

രോഗം മൂർച്ഛിച്ച്, ക്രമേണ ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട ഹോക്കിങ്ങിന്റെ ജീവിതം വീൽചെയറിലായി. കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസർ വഴിയായി സംസാരം. രോഗം ശരീരം തളർത്തുന്നതിനിടയിലും തളരാത്ത മനസ്സുമായി കേംബ്രിജിലെ ഗവേഷണകാലത്തു മഹാസ്ഫോടന സിദ്ധാന്തത്തെക്കുറിച്ചും തമോഗർത്തങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു. ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ റോജർ പെൻറോസ് നക്ഷത്ര പരിണാമത്തിലെ അവസ്ഥയായ തമോഗർത്തങ്ങളെക്കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തങ്ങളായിരുന്നു പ്രചോദനം. തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ഹോക്കിങ്ങിന്റെ പ്രശസ്തി ലോകമെങ്ങും പരന്നു. 1966–ൽ ഡോക്ടറേറ്റ് നേടിയ സ്റ്റീഫൻ ഹോക്കിങ് ആ വർഷം തന്നെ റോജർ പെൻറോസുമായി ചേർന്ന് ‘singularities and the Geometry of Space-time' എന്ന പേരിൽ എഴുതിയ പ്രബന്ധത്തിനു വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചു.

Read: ‘സ്ത്രീകളെ മനസ്സിലാക്കാനായില്ല, അവരാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ രഹസ്യം'..

1974 ൽ റോയൽ സൊസൈറ്റിയിൽ അംഗമായി. 1979 മുതൽ 30 വർഷം കേംബ്രിജ് സർവകലാശാലയിൽ അപ്ലൈഡ് മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് വിഭാഗത്തിൽ ല്യൂക്കേഷ്യൻ പ്രഫസറായി. ഐസക് ന്യൂട്ടൻ വഹിച്ചിരുന്ന പദവിയാണത്. ‘തിയറി ഓഫ് എവരിതിങ്’ എന്ന പേരിൽ പ്രപഞ്ചത്തിന്റെ ഉൽപത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിച്ചു. 2004 ജൂലൈയിൽ ഡബ്ലിനിൽ ചേർന്ന രാജ്യാന്തര ഗുരുത്വാകർഷണ–പ്രപഞ്ചശാസ്ത്ര സമ്മേളനത്തിൽ തമോഗർത്തങ്ങളെക്കുറിച്ച് അന്നുവരെ താൻ ഉൾപ്പെടെയുള്ളവർ വിശ്വസിച്ചിരുന്ന പലധാരണകളെയും തിരുത്തുന്ന പുതിയ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചു.

Read: ദൈവത്തിൽ വിശ്വസിച്ചില്ല, മരിക്കും വരെ നിരീശ്വരവാദിയായി ജീവിച്ചു

ദൃശ്യ പ്രപഞ്ചത്തിൽ നിന്നും ശാഖകളായി പിരിയുന്ന ശിശു പ്രപഞ്ചങ്ങൾ എന്ന ആശയവും ഹോക്കിങ് അവതരിപ്പിച്ചു. അടുത്ത കാലത്തു ബ്ലാക് ഹോളുകൾ ഇല്ലെന്നും പകരം ഗ്രേ ഹോളുകൾ ആണുള്ളതെന്നും ഉള്ള നിഗമനം അവതരിപ്പിച്ച സ്റ്റീഫൻ ഹോക്കിങ് വീണ്ടും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. അന്യഗ്രഹ ജീവൻ തേടുന്ന വമ്പൻ ഗവേഷണപദ്ധതിയായ ബ്രേക്ക് ത്രൂ ഇനിഷ്യേറ്റീവുമായി ഹോക്കിങ് ഈയിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞു. ആൽബർട്ട് ഐൻസ്റ്റീനു ശേഷം ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗൽഭമായ മസ്തിഷ്കത്തിന്റെ ഉടമയെന്ന പേരിനർഹമായി മാറി അദ്ദേഹം (രണ്ടുപേരുടെയും ഐക്യു നിലവാരം 160 ആണെന്നാണ് ഇതേപ്പറ്റി പഠനം നടത്തിയവർ കണ്ടെത്തിയത്).

∙ കുടുംബത്തിന്റെ ബലം

ഗവേഷണകാലത്തു പരിചയപ്പെട്ട ജെയിൻ വൈൽഡിനെ സ്റ്റീഫൻ ഹോക്കിങ് പ്രണയിച്ചു. മാരകമായ രോഗം കണ്ടെത്തിയതോടെ ജെയിൻ വൈൽഡിനെ ഒഴിവാക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും വിവരമറിഞ്ഞതോടെ ജെയിൻ സ്റ്റീഫനെ വിവാഹം കഴിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു, പലരുടെയും ഉപദേശത്തെ മറികടന്ന്. ജെയിനുമായുള്ള വിവാഹനിശ്ചയമാണു കൂടുതൽ ജീവിക്കാൻ തനിക്കു പ്രചോദനമായതെന്നു സ്റ്റീഫൻ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. ഇവർക്കു മൂന്നു മക്കൾ പിറന്ന‍ു – ലൂസി, തിമോത്തി, റോബർട്ട്. ജെയിൻ വൈൽഡുമായുള്ള ബന്ധം പിരിഞ്ഞശേഷം എലെയ്ൻ മേസൺ എന്ന നഴ്സിനെ അദ്ദേഹം വിവാഹം കഴിച്ചു.

Read: ഹോക്കിങ് എപ്പോഴും പറയും, ‘അവരോട് കളിക്കാൻ നിൽക്കേണ്ട, അവരെ സൂക്ഷിക്കണം’...

വായിച്ച് അറിയാം

∙ സ്റ്റീഫൻ ഹോക്കിങ്ങിനെ ലോകപ്രശസ്തനാക്കിയ A Brief History of Time (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം) കണ്ടെത്തി വായിക്കുക. നാൽപതോളം ഭാഷകളിലായി കോടിക്കണക്കിനു പതിപ്പുകൾ വിറ്റഴിഞ്ഞ പുസ്തകമാണിത്.

∙ The Universe in a Nutshell, മകൾ ലൂസിയുമായി ചേർന്നു കുട്ടികൾക്കായി അദ്ദേഹം എഴുതിയ 'George's Secret Key to The Universe, ദ് ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി തുടങ്ങിയവയും വായിച്ചിരിക്കേണ്ടതാണ്. ജി.എഫ്.ആർ.എല്ലിസുമായി ചേർന്ന് എഴുതിയ ‘ലാർജ് സ്കെയിൽ സ്ട്രക്ചർ ഓഫ് സ്പേസ് ടൈം’, ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ ‘ജനറൽ റിലേറ്റിവിറ്റി’ എന്നിവയാണു മറ്റു പ്രധാന രചനകൾ.

∙ സ്റ്റീഫൻ ഹോക്കിങ്ങുമായുള്ള ബന്ധത്തെക്കുറിച്ചു മുൻ ഭാര്യ ജെയിൻ വൈൽഡ് എഴുതിയ ‘ട്രാവലിങ് ടു ഇൻഫിനിറ്റി, മൈ ലൈഫ് വിത്ത് സ്റ്റീഫൻ’ എന്ന പുസ്തകവും അതിനെ ആധാരമാക്കി ജയിംസ് മാർഷ് സംവിധാനം ചെയ്ത ‘ദ് തിയറി ഓഫ് എവരിതിങ്’ (2014) എന്ന സിനിമയും കൂടുതൽ അറിവു നൽകും.