Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്തെ ഒറ്റദിവസം കുളിരണിയിച്ച് മഴ; ന്യൂനമർദം കേരളം വിട്ടു

വർഗീസ് സി. തോമസ്
Author Details
Rain

പത്തനംതിട്ട ∙ തീവ്ര ന്യൂനമർദത്തിന്റെ ചിറകിലേറിയെത്തിയ മഴ വേനൽച്ചൂടിൽ ഉരുകി നിന്ന സംസ്‌ഥാനത്തെ കുളിരണിയിച്ചു. ഇന്നുംകൂടി തുടരുമെന്നാണ് പ്രവചനമെങ്കിലും കാര്യമായ മേഘങ്ങൾ കേരളത്തിനു മീതേയില്ലെന്ന് ഉപഗ്രഹചിത്രങ്ങളിൽ നിന്നു വ്യക്തം.

കേരളത്തിലെ കാലാവസ്‌ഥാ–ദുരന്തനിവാരണ വിഭാഗങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാതെയാണു ന്യൂനമർദം കടന്നുപോകുന്നത്. വിവിധ ജില്ലകളിൽ ചൊവ്വാഴ്‌ച രാത്രി മുതലേ ആരംഭിച്ച ചാറ്റൽ മഴ മണിക്കൂറുകളോളം നീണ്ടു. ഇന്നലെ രാവിലെ ആയതോടെ ചില സ്‌ഥലങ്ങളിൽ കനത്ത മഴയുടെ അണക്കെട്ടു തുറന്നു. വിമാനത്താവളങ്ങൾക്കു മുകളിൽ കനത്ത മേഘപടലം റിപ്പോർട്ട് ചെയ്തു. വൈകിട്ടോടെ സ്ഥിതി മാറി വെയിൽ പരന്നു. കേരളത്തിന്റെ എതിർദിശയിലേക്ക് കാറ്റ് വീശിയതും ഈർപ്പം കുറഞ്ഞതുമാണ് മഴ കുറയാൻ കാരണമെന്നു നിരീക്ഷകർ പറയുന്നു. ന്യൂനമർദവും കേരളവും തമ്മിലുള്ള ദൂരം ഇപ്പോൾ 435 കിമീയായി.

കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരത്ത് തമിഴ്‌നാടിനോടു ചേർന്നു കിടക്കുന്ന ആര്യങ്കാവിലാണ് ഇന്നലെ സംസ്‌ഥാനത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്– 12 സെന്റീമീറ്റർ. പുനലൂരിൽ ആറു സെന്റീമീറ്ററും കൊല്ലത്തും തലശേരിയിലും മൂന്നു സെമീ വീതവും പൊന്നാനി, പെരുമ്പാവൂർ, നെടുമങ്ങാട്, നെയ്യാറ്റിൻകര, ഇടുക്കി– മയിലാടുംപാറ, കോന്നി, അയിരൂർ, മാവേലിക്കര എന്നിവിടങ്ങളിൽ ഒരു സെമീ വീതവും ന്യൂനമർദമഴ ലഭിച്ചു.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കാണ് ഈ ന്യൂനമർദത്തിൽ നിന്നു ലോട്ടറി അടിച്ചത് – ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ തൂത്തുക്കുടിയിൽ പെയ്‌തിറങ്ങിയത് 20 സെന്റീമീറ്റർ പേമാരി. തമിഴകജില്ലയിലെ ഭൂഗർഭ ജലവിതാനം ഉയരാൻ ഇതു സഹായിക്കും. അതേസമയം മഴയെ തുടർന്നു സംസ്‌ഥാനത്ത് ഇന്നലെ ചൂടു താണു. വറചട്ടിയായിരുന്ന പുനലൂരും പാലക്കാടും തൃശൂരും വിശറിമാറ്റിവച്ച് ഇന്നലെ പുതച്ചുറങ്ങി.

പുനലൂരിൽ 38–39 ഡിഗ്രിയായിരുന്ന ചൂട് 30 ഡിഗ്രിയായി. സംസ്‌ഥാനത്തെ ഏറ്റവും കുറവു രാത്രി താപനിലയായ 23 ഡിഗ്രിയും പുനലൂരിലാണു രേഖപ്പെടുത്തിയത്. 38 ഡിഗ്രിയായിരുന്ന കോട്ടയത്ത് 33 ഡിഗ്രിയായും തൃശൂരിൽ 35 ഡിഗ്രിയായും തിരുവനന്തപുരത്ത് 30 ഡിഗ്രിയായും ചൂട് കുറഞ്ഞു. അതിതീവ്ര ന്യൂനമർദത്തിന്റെ തലത്തിലേക്ക് വളരാതെ തീവ്രന്യൂനമർദം നാളെയോടെ അപ്രസക്‌തമാകാനാണ് സാധ്യതതെന്ന് ന്യൂനമർദത്തെ ആദ്യദിനം മുതൽ നിരീക്ഷിക്കുന്ന ന്യൂഡൽഹി കാലാവസ്‌ഥാ കേന്ദ്രത്തിലെ ഡോ. എം.മഹാപത്ര പറഞ്ഞു.

കൊയ്‌ത്തിന് ഒരുങ്ങി നിൽക്കുന്ന പാടങ്ങൾക്ക് മാത്രമാണ് വേനൽ മഴ ഭീഷണി. വനമേഖലയ്ക്കും മഴ ആശ്വാസമായി. കാട്ടുതീയുടെ ആധിക്യം കുറയുന്നതിനു മഴ സഹായകമാകും.

related stories