Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനു സ്റ്റേ: വിജ്ഞാപനം ഉടൻ പാടില്ലെന്ന് ഹൈക്കോടതി

Nurses-Strike-3 നഴ്സുമാരുടെ സമരം. (ഫയൽചിത്രം)

കൊച്ചി∙ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച സര്‍ക്കാർ വിജ്ഞാപനത്തിനു സ്റ്റേ. അന്തിമ വിജ്ഞാപനം ഉടൻ പാടില്ലെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനം 31ന് ഇറക്കാനായിരുന്നു സർക്കാർ‌ തീരുമാനം. എന്നാൽ ആശുപത്രി മാനേജ്മെന്റുകളുടെ ഹർജിയിൻമേൽ‌ തുടർനടപടികൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. അതേസമയം ഹര്‍ജിയില്‍ നഴ്സുമാര്‍ കക്ഷിചേരുമെന്ന് നഴ്സസ് അസോസിേയഷൻ അറിയിച്ചു. 31 ന് അന്തിമവിജ്ഞാപനമില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങുമെന്നും യുഎൻഎ അറിയിച്ചു. 

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് അവസാന വിജ്ഞാപനം 31നു മുൻപു പുറപ്പെടുവിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണു തീരുമാനിച്ചത്. ഇതനുസരിച്ചു മാർച്ച് ആറിനു തുടങ്ങാനിരുന്ന സമരം യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മാറ്റിവച്ചിരുന്നു.

ശമ്പള പരിഷ്കരണത്തിന്റെ കരട് വിജ്ഞാപനം 2017 നവംബർ 16ന് പുറപ്പെടുവിച്ചതാണ്. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശ പ്രകാരം സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പ്രതിമാസവേതനം കുറഞ്ഞത് 20,000 രൂപയാക്കണം. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സർക്കാർ നേരത്തേ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണു വേതനപരിഷ്കരണം നടപ്പാക്കുന്നത്.