കോട്ടയം ∙ ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ തുറന്ന യുദ്ധപ്രഖ്യാപനവുമായി കത്തോലിക്ക സഭ. സിബിസിഐ മുൻ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവയും കെസിബിസി മദ്യവിരുദ്ധ സമിതി അധ്യക്ഷൻ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മദ്യവര്‍ജനം പ്രഖ്യാപിച്ചിട്ടു സര്‍ക്കാര്‍ എല്ലായിടത്തും മദ്യം എത്തിക്കുകയാണെന്നു മാര്‍ ക്ലീമീസ് കാതോലിക്കാബാവ പറഞ്ഞു. സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം തിരുവല്ലയില്‍ വ്യക്തമാക്കി.
മദ്യനയത്തിലെ സര്‍ക്കാര്‍ തീരുമാനം മറ്റൊരു ഓഖി ദുരന്തമാകുമെന്നു താമരശേരി ബിഷപ് കൂടിയായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഇതു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ത്രീ സ്റ്റാര്‍ ബാറുകളും ബീയര്‍ പാര്‍ലറുകളും തുറക്കാനുള്ള തീരുമാനം ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരായ ജനമനസ്സ് പ്രകടമാക്കുമെന്നും മാർ ഇഞ്ചനാനിയില്‍ തുറന്നടിച്ചു.
പ്രകടന പത്രികയോടെങ്കിലും ആത്മാര്‍ഥത വേണം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിൽ മദ്യനയം സംബന്ധിച്ചു ഹിതപരിശോധന നടത്താന്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനു ധാര്‍മികതയില്ല. മദ്യക്കച്ചവടം തിരിച്ചു കൊണ്ടുവന്നതു സിപിഐയുടെ സമ്മര്‍ദം കാരണമാണ്. ഏപ്രില്‍ രണ്ടിനു സഭ പ്രക്ഷോഭം നടത്തുമെന്നും ബിഷപ് വ്യക്തമാക്കി.