കശ്മീർ∙ കശ്മീരിലെ പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തില്‍ പ്രദേശവാസികളായ അഞ്ചുപേർ കൊല്ലപ്പെട്ടു. ബാലകോട്ട് സെക്റ്ററിലാണ് പാക്കിസ്ഥാൻ രൂക്ഷമായ ഷെല്ലാക്രമണം തുടരുന്നത്. രണ്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തതായി ജമ്മു കശ്മീർ ഡിജിപി എസ്പി വായിദ് പറഞ്ഞു. മരിച്ചവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിൽസ നൽകി. അതിർത്തിക്കു സമീപമുള്ള പോസ്റ്റുകളും ദേവ്ത ധര്‍ ഗ്രാമത്തെയുമാണ് പാക്ക് സൈനികര്‍ ലക്ഷ്യമിട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ചൗധരി മുഹമ്മദ് റംസാൻ എന്നയാളുടെ വീടിനു മുകളിൽ ഷെൽ പതിക്കുകയായിരുന്നു. ചൗധരി മുഹമ്മദ് റംസാനും ഭാര്യയും മൂന്നു മക്കളും കൊല്ലപ്പെടുകയായിരുന്നു.
പാക്ക് വെടിവയ്പിനെ തുടർന്ന്് ഇന്ത്യൻ സൈന്യവും തിരിച്ചടി നൽകുന്നുണ്ട്. ബുധനാഴ്ച ബാലകോട്ട് മേഖലയിലെ ധർതി ഗ്രാമത്തിലുണ്ടായ വെടിവയ്പിൽ ഒരു സൈനികനു പരുക്കേറ്റിരുന്നു. അടിയന്തര സഹായമെത്തിക്കുന്നതിനായി മേഖലയിലേക്കു ഹെലികോപ്റ്റകളടക്കം പുറപ്പെട്ടിട്ടുണ്ട്.