കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ കൈമാറണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിക്കു നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചാണു ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കേസിലെ മുഖ്യപ്രതി നടൻ ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ ദൃശ്യങ്ങൾ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ നൽകാനാവില്ലെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ച കോടതി ദിലീപിന്റെ ഹർജി അന്ന് തള്ളുകയും ചെയ്തു.
നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദം സംശയകരമാണെന്നുമാണു ദിലീപിന്റെ വാദം. വിചാരണയ്ക്കു മുൻപ് എല്ലാ തെളിവുകളും ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നും കാണിച്ചായിരുന്നു ദൃശ്യങ്ങൾ ആവശ്യപ്പെട്ടു ഹർജി നൽകിയത്. കേസിലെ മറ്റു രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധനാ ഫലങ്ങളും ഫോൺ വിവരങ്ങളും പ്രതികൾക്കു നൽകിയിരുന്നു.