ന്യൂഡൽഹി∙ കേംബ്രിജ് അനലിറ്റിക്ക ഡേറ്റാ ചോർച്ച വിവാദത്തിൽ മൗനം വെടിഞ്ഞു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇറാഖിൽ ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിലെ ശ്രദ്ധ മാറ്റാനാണു കേന്ദ്ര സർക്കാർ ഈ വിവാദം എടുത്തിടുന്നതെന്നു രാഹുൽ ആരോപിച്ചു.
രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ:
പ്രശ്നം - 39 ഇന്ത്യക്കാർ മരിച്ചു; സർക്കാരിന്റെ നുണ പൊളിഞ്ഞു
പോംവഴി – ഡേറ്റ ചോർച്ച വിവാദത്തിൽ കോൺഗ്രസിനെ ബന്ധിപ്പിക്കുക
ഫലം – മാധ്യമങ്ങൾ പുതിയ സംഭവത്തിനു പിന്നാലെ. 39 ഇന്ത്യക്കാർ റഡാറിൽനിന്നു മായും.
പ്രശ്നം അവസാനിച്ചു.
അഞ്ചു കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയാണു കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി വിവാദത്തിൽപ്പെട്ടത്. കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധമില്ലെന്നു ബിജെപിയും കോൺഗ്രസും ആവർത്തിക്കുന്നു. എന്നാൽ, കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യൻ പങ്കാളി ഒവ്‌ലീന്‍ ബിസിനസ് ഇന്റലിജൻസിന്റെ (ഒബിഐ) വെബ്സൈറ്റ് അനുസരിച്ചു ബിജെപി, കോൺഗ്രസ്, ജെഡിയു തുടങ്ങിയവർ ഇടപാടുകാരാണ്.