അരീക്കോട്∙ മലപ്പുറം ജില്ലയിലെ അരീക്കോട് വിവാഹത്തിനു തലേദിവസം അച്ഛൻ മകളെ കുത്തിക്കൊന്നത് ദുരഭിമാനക്കൊല. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ അനിഷ്ടമുളള അച്ഛന്‍ വിവാഹത്തലേന്നുണ്ടായ തർക്കത്തിനിടെ മകളെ കുത്തുകയായിരുന്നുവെന്നാണ് വിവരം. അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങൽ രാജനാണ് മകളായ ആതിരയെ (21) കുത്തിക്കൊന്നത്.
ആതിരയുടെ വിവാഹം വെള്ളിയാഴ്ച നടത്താനാണു നിശ്ചയിച്ചിരുന്നത്. വിവാഹം സംബന്ധിച്ച അഭിപ്രായവ്യത്യാസമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു. ബന്ധുക്കള്‍ എല്ലാമെത്തി വിവാഹത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതിനിടെയായിരുന്നു ആക്രമണം.
മകള്‍ ആതിരയുമായുളള തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന രാജന്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. കുത്തേറ്റ ആതിര അയല്‍വീട്ടിലേക്ക് ഒാടിക്കയറി. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കൊയിലാണ്ടി സ്വദേശിയായ യുവാവുമായി ആതിര ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ തുടക്കം മുതല്‍ രാജന്‍ എതിര്‍ത്തെങ്കിലും പൊലീസിന്റെ കൂടി ഇടപെടലിനെ തുടര്‍ന്നാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്.
സാമുദായികമായ അന്തരമാണ് എതിര്‍പ്പിനുളള പ്രധാന കാരണമെന്ന് പറയന്നു. ഒാട്ടോ ഡ്രൈവറാണ് രാജന്‍. പ്രതിയെ അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആതിരയുടെ മൃതദേഹം മുക്കത്തെ സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.