Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മിന്റെ ‘നാടുകാവൽ’ സമരം ഇന്ന്; വയൽക്കിളി സമരത്തിന് അനുമതിയായില്ല

Keezhattoor-Vayalkili

തളിപ്പറമ്പ്∙ കീഴാറ്റൂരിൽ വയൽക്കിളികളുടെ ‘വയൽകാവൽ’ സമരത്തിനെതിരെ സിപിഎമ്മിന്റെ ‘നാടുകാവൽ’ സമരം ഇന്ന്. വയൽനികത്തി ബൈപാസ് റോ‍ഡ് നിർമിക്കുന്നതിനെതിരെ വയൽക്കിളി കർഷക കൂട്ടായ്മയുടെ രണ്ടാംഘട്ട സമരം നാളെ തുടങ്ങാനിരിക്കെയാണ് ഇന്നു സിപിഎം പ്രതിസമരം തുടങ്ങുന്നത്.

പാർട്ടിഗ്രാമമായ കീഴാറ്റൂരിലെ പ്രശ്നങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെട്ടു സംഘർഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ചു സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയാണു നാടുകാവൽ‌ സമരം എന്ന പേരിൽ കീഴാറ്റൂരിൽ നിന്നു തളിപ്പറമ്പിലേക്കു മാർച്ച് സംഘടിപ്പിക്കുന്നത്.

അതേസമയം, വയൽക്കിളികളുടെ നേതൃത്വത്തിൽ നാളെ തളിപ്പറമ്പിൽ നിന്നു കീഴാറ്റൂരിലേക്കു നടത്താനിരിക്കുന്ന മാർച്ചിനു പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇന്നലെ വൈകിട്ടു വയൽക്കിളി നേതാക്കൾ പൊലീസുമായി ചർച്ച നടത്തിയെങ്കിലും ഇന്നത്തെ സിപിഎം മാർച്ചിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കാമെന്നാണു പൊലീസ് നിലപാട്. സിപിഎമ്മിന്റെ മാർച്ചിനു ശേഷം പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിക്കാൻ പൊലീസ് ആലോചിക്കുന്നതായും സൂചനയുണ്ട്.

സിപിഎം മാർച്ച് ഇന്നു നാലിനു കീഴാറ്റൂരിൽ‌ സംസ്ഥാന സമിതി അംഗം എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വയലിൽ കൊടി നാട്ടി കാവൽപുര സ്ഥാപിച്ച ശേഷം തളിപ്പറമ്പ് പട്ടണത്തിലേക്കു മാർച്ച് നത്തും. മൂവായിരത്തിലേറെ പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കുമെന്നാണ് അറിയിപ്പ്. തുടർന്നു തളിപ്പറമ്പ് ടൗൺസ്ക്വയറിൽ കൺവൻഷൻ. ‌

‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരിൽ വയൽക്കിളികളുടെ നേതൃത്വത്തിൽ നാളെ നടത്തുന്ന മാർച്ചിൽ 2000 പേരെ പങ്കെടുപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്കു രണ്ടിനു തളിപ്പറമ്പിൽ നിന്നു തുടങ്ങും. മധ്യപ്രദേശിലെ മലയാളി സാമൂഹിക പ്രവർത്തക ദയാബായ്, കർണാടകയിലെ കർഷകസമര നേതാവ് അനസൂയാമ്മ, പ്രഫ. സാറാ ജോസഫ്, കോൺഗ്രസ് നേതാവ് വി.എം.സുധീരൻ, പി.സി.ജോർജ് എംഎൽഎ, സുരേഷ് ഗോപി എംപി, കെ.കെ.രമ തുടങ്ങിയവർ പങ്കെടുക്കും.

അതിനിടെ, ബൈപാസ് വിഷയത്തിൽ സിപിഎം സംസ്ഥാന നേതൃത്വം നിലപാടു മയപ്പെടുത്തിയതു പ്രശ്നപരിഹാര സാധ്യതയ്ക്കു വഴിതുറന്നിട്ടുണ്ട്. ബൈപാസ് ഒഴിവാക്കി തളിപ്പറമ്പ് പട്ടണത്തിലെ നിലവിലെ റോഡ് വീതികൂട്ടിയും മേൽപാലം നിർമിച്ചും ദേശീയപാത വികസിപ്പിക്കണമെന്ന നിർദേശത്തോട് എതിർപ്പില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ജി.സുധാകരനും വ്യക്തമാക്കിയിരുന്നു.

ബൈപാസിന്റെ അലൈൻമെന്റ് പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയാറാണെന്നു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ബിജെപി സംസ്ഥാന നേതാക്കളെ കഴിഞ്ഞദിവസം അറിയിച്ചിട്ടുമുണ്ട്.