ബെംഗളുരു∙ ലിംഗായത്തുകള്‍ക്കു മത ന്യൂനപക്ഷ പദവി അനുവദിച്ചു കൊണ്ടുള്ള ഔദ്യോഗിക ഉത്തരവു പുറത്തിറക്കി കർണാടക സർക്കാർ. നാഗമോഹന്‍ ദാസ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി ലഭ്യമാക്കിയത്. റിപ്പോർട്ട് നേരത്തെ കര്‍ണാടക മന്ത്രിസഭ അംഗീകരിച്ചിരുന്നു.
ലിംഗായത്തുകളെ പ്രത്യേക മതമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കാനും കർണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ആക്‌ട് പ്രകാരം ലിംഗായത്തുകള്‍ക്കു പ്രത്യേക മതപദവി നല്‍കണമെന്നാണു സംസ്ഥാന സർക്കാരിന്റെ ആവശ്യം. ലിംഗായത്തുകളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. 85 ലക്ഷത്തോളം ലിംഗായത്തുകൾക്ക് ഇതിന്റെ ഗുണം ലഭിക്കും. വീരശൈവ വിഭാഗത്തിൽപ്പെടുന്ന 10–15 ലക്ഷം പേർ ഈ പരിധിയിൽപ്പെടില്ലെന്നും സർക്കാർ വ്യക്തമാക്കി.
വടക്കന്‍ കര്‍ണാടകയില്‍ നിര്‍ണായക സ്വാധീനമുള്ള സമുദായമാണു വീരശൈവ-ലിംഗായത്തുകള്‍. 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ബസവേശ്വരന്റെ അനുയായികളാണിവർ.