Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വത്തയ്ക്ക വിവാദം: അധ്യാപകനെതിരെ കേസെടുത്തതിനെ വിമർശിച്ച് വി.ടി.ബൽറാം

VT Balram വി.ടി.ബൽറാം

കോഴിക്കോട്∙ വിദ്യാർഥിനികളെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ഫറൂഖ് കോളജ് അധ്യാപകനെതിരെ കേസെടുത്തതിനെ വിമർശിച്ച് വി.ടി. ബൽറാം എംഎൽഎ. ഫറൂഖ് കോളജ് അധ്യാപകൻ ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളതു സ്ത്രീവിരുദ്ധ പരാമർശങ്ങൾ തന്നെയാണെന്നു പറയുന്ന ബൽറാം, അദ്ദേഹത്തിനെതിരെ ജാമ്യമില്ലാത്ത ക്രിമിനൽ കേസ് ചുമത്താനുള്ള ഭരണകൂട നീക്കം അമിതാധികാര പ്രവണതയാണു കാണിക്കുന്നതെന്നും പറയുന്നു. സമൂഹമാധ്യമത്തിലിട്ട കുറിപ്പിലാണു ബൽറാമിന്റെ അഭിപ്രായ പ്രകടനം.

ബൽറാമിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

ഫറൂഖ് കോളജ് അധ്യാപകൻ ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളതു സ്ത്രീവിരുദ്ധ പരാമർശങ്ങൾ തന്നെയാണ്. തന്റെ മതത്തിന്റേയോ അതിന്റെ വികലമായ വ്യാഖ്യാനങ്ങളുടെയോ അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ സങ്കൽപ്പങ്ങളെക്കുറിച്ചായിരിക്കാം അതിനെ ഏറിയും കുറഞ്ഞും അംഗീകരിക്കുന്ന ഒരു ഓഡിയൻസിനു മുന്നിൽ അദ്ദേഹം പറഞ്ഞത്. ആ നിലയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും അത്തരം കാഴ്ചപ്പാടുകൾ വച്ചുപുലർത്താത്ത, സ്വന്തം വസ്ത്രധാരണത്തെക്കുറിച്ചു സ്വന്തം നിലയ്ക്കുള്ള അഭിപ്രായങ്ങളുള്ള, മറ്റ് എല്ലാ വിദ്യാർഥിനികളെയും മോശക്കാരാക്കി ചിത്രീകരിക്കുന്ന ഒരു ധ്വനി ജൗഹറിന്റെ പ്രസംഗത്തിലുണ്ടെന്നതു തന്നെയാണ് അതിനെ സ്ത്രീവിരുദ്ധമാക്കുന്നത്.

ഏത് വസ്ത്രം ധരിക്കണം, ഏതു ഭക്ഷണം കഴിക്കണം എന്നതൊക്കെ അടിസ്ഥാനപരമായി ഓരോ വ്യക്തിയുടെയും തിരഞ്ഞെടുപ്പാവുന്നതാണു സാമാന്യ ബോധമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണം. കുടുംബം, മതം, സ്റ്റേറ്റ് എന്നീ ഇൻസ്റ്റിറ്റ്യൂഷനുകൾക്കും സംസ്‌കാരം, പാരമ്പര്യം, സദാചാരം, വിശ്വാസം തുടങ്ങിയ സങ്കൽപ്പങ്ങൾക്കുമൊക്കെ ഇങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യങ്ങൾക്കുമേൽ ഒരു പരിധിക്കപ്പുറം കടന്നുകയറ്റം നടത്താൻ അവസരമില്ലാതിരിക്കുന്നത് അഭികാമ്യം മാത്രമല്ല, ഒരു ആധുനിക ജനാധിപത്യത്തിന് അനിവാര്യം കൂടിയാണ്.

എന്നാൽ ഇവിടെ ഈ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ജൗഹറിനെതിരെ ജാമ്യമില്ലാത്ത ക്രിമിനൽ കേസ് ചുമത്താനുള്ള ഭരണകൂട നീക്കം അമിതാധികാര പ്രവണതയാണെന്നു പറയാതെ വയ്യ. ചർച്ച ചെയ്യുകയും പുച്ഛിച്ചു തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായത്തെ നിയമത്തിന്റെ കാർക്കശ്യം ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഒട്ടും യോജിക്കാൻ കഴിയാവുന്ന കാര്യമല്ല. സ്ത്രീകളുടെ "അശുദ്ധി''യുടെ പേരുപറഞ്ഞു ശബരിമല പ്രവേശനത്തെ എതിർക്കുന്നതും സ്ത്രീവിരുദ്ധതയായി വ്യാഖ്യാനിക്കാവുന്നതാണ്. എന്നാൽ അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ പേരിൽ നാളിതുവരെ ആർക്കെതിരെയും ക്രിമിനൽ കേസ് എടുത്തതായി കാണുന്നില്ല. ഇതിനേക്കാൾ എത്രയോ ഗുരുതരമായ വിഷലിപ്ത പ്രചരണങ്ങൾ കേരളത്തിലുടനീളം നടത്തുന്ന സംഘപരിവാർ നേതാക്കൾക്കെതിരെ കേസെടുക്കാനോ അഥവാ പേരിനു കേസെടുത്താൽത്തന്നെ അതു മുന്നോട്ടു കൊണ്ടു പോകാനോ കേരളത്തിലെ ആഭ്യന്തര വകുപ്പിനു കഴിയാതെ പോകുന്നുവെന്നതും നമുക്കു കാണാതിരിക്കാനാവില്ല.

വർഗീയതയ്ക്കു മുന്നിൽ മുഖം നോക്കാതെ ഇടപെടുന്ന ഇരട്ടച്ചങ്കല്ല, സംഘപരിവാറിനു മുൻപിൽ ആവർത്തിച്ചു കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ഇന്നു കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ മുഖമുദ്ര.