അഗളി∙ ഷോളയൂർ പഞ്ചായത്തിലെ ചാവടിയൂരിൽ ഊരിൽ ഒൻപതു ദിവസം പ്രായമായ ആദിവാസി പെൺകുട്ടി മരിച്ചു. പെരുമാളിന്റെയും പൊന്നിയുടെയും മകളാണു മരിച്ചത്. 23ന് കോട്ടത്തറ ട്രൈബൽ സ്പെഷൽറ്റി ആശുപത്രിയിലായിരുന്നു പ്രസവം. 2.2 കിലോഗ്രാം തൂക്കമുണ്ടായിരുന്ന കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഇന്നു രാവിലെ മുലയൂട്ടിയ ശേഷം ഉറങ്ങിയ കുട്ടിയെ ഒരു മണിക്കുറിനുശേഷം നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. പൊന്നിക്കു നേരത്തേ ഗർഭച്ഛിദ്രം നടത്തേണ്ടി വന്നിരുന്നതിനാൽ ഇത്തവണ ആരോഗ്യപ്രവർത്തകർ കൂടുതൽ കരുതൽ എടുത്തിരുന്നു. അട്ടപ്പാടിയിൽ ഈവർഷം രണ്ടാമത്ത കുട്ടിയാണു മരിക്കുന്നത്.