കൊച്ചി∙ നഴ്സുമാരുടെ മിനിമം വേതനകാര്യത്തിൽ അന്തിമവിജ്ഞാപനം ഇറക്കാൻ സർക്കാരിനു ഹൈക്കോടതിയുടെ അനുമതി. ഇതിനിടെയും ആവശ്യമെന്നു തോന്നിയാൽ രമ്യമായ ഒത്തുതീർപ്പിനും സർക്കാരിനു ശ്രമം നടത്താം. അന്തിമ വിജ്ഞാപനം ഇറങ്ങുമ്പോൾ അതു സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കിൽ ആശുപത്രി മാനേജ്മെന്റുകൾക്ക് അതു ചോദ്യം ചെയ്യാൻ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതന നിർണയവുമായി ബന്ധപ്പെട്ടു സർക്കാരും ആശുപത്രി മാനേജ്മെന്റും നഴ്സുമാരുടെ സംഘടനയും തമ്മിൽ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. സർക്കാർ നിശ്ചയിച്ച കുറഞ്ഞ വേതനം നൽകുന്നതു സ്വകാര്യ ചികിൽസാ മേഖലയെ തകർക്കുന്നതാണെന്നും ഇത്രയും തുക നൽകാൻ സാധിക്കില്ലെന്നും ആശുപത്രി മാനേജ്മെന്റുകൾ നിലപാടെടുത്തപ്പോൾ, സർക്കാർ തീരുമാനം അതേപടി നടപ്പാക്കണമെന്നു നഴ്സുമാരുടെ സംഘടന ആവശ്യപ്പെടുകയായിരുന്നു. ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു കോടതി നിലപാടനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ലേബർ കമ്മിഷണർ എ. അലക്സാണ്ടർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സർക്കാർ നിശ്ചയിച്ച മിനിമം വേതനമായ 20,000 രൂപ കൊടുക്കേണ്ടി വന്നാൽ ഏറ്റവും ജൂനിയറായ നഴ്സിനുപോലും 33,000 രൂപ കുറഞ്ഞ ശമ്പളം നൽകേണ്ടി വരുമെന്നാണു ചർച്ചയിൽ ആശുപത്രി മാനേജ്മെന്റുകളുടെ നിലപാട്. മുൻപു മന്ത്രിതല ചർച്ചയിൽ ആലോചിച്ച 18,232 രൂപ ശമ്പളമായി നൽകാൻ തങ്ങൾ ഒരുക്കമാണെന്നും അതിനുപരിയായുള്ള വർധന സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ആശുപത്രി മാനേജ്മെന്റുകൾ നിലപാടെടുത്തു. ഹൈക്കോടതി നിർദേശപ്രകാരം ലേബർ കമ്മിഷണറാണ് ചർച്ച നിശ്ചയിച്ചത്. ഹൈക്കോടതിയിൽ നിന്നുള്ള മധ്യസ്ഥനും മിനിമം വേതന ഉപദേശക സമിതിയുടെ പ്രതിനിധിയും ചർച്ചയിൽ പങ്കെടുത്തിരുന്നു.