Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമം: പട്ടികയിൽ നിയമോപദേശം തേടി സര്‍ക്കാര്‍

rti-logo-right-to-information

തിരുവനന്തപുരം∙ ഗവർണർ തിരച്ചയച്ച വിവരാവകാശ കമ്മിഷൻ അംഗങ്ങളുടെ പട്ടിക നിയമോപദേശത്തിനു വിട്ടു. പട്ടിക കോടതി കയറുമോയെന്ന ഭയമാണു നിയമോപദേശം തേടുന്നതിനു പിന്നിൽ. പട്ടികയിൽ മാറ്റം വരുത്തേണ്ടെന്നും നിയമവശംകൂടി ചേർത്തു ഗവർണർക്കു കൈമാറാനുമാണു സർക്കാർ തീരുമാനം. സർക്കാർ നിർദേശിച്ചവരുടെ യോഗ്യത അടക്കമുള്ള കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണു പട്ടിക ഗവർണർ മടക്കിയത്.

നിലവിൽ സമർപ്പിച്ച അംഗങ്ങളുടെ യോഗ്യതയും കേസിന്റെ വിശദാംശങ്ങളും നിയമോപദേശവും കൂട്ടിച്ചേർത്തു ഗവർണർക്കു വീണ്ടും കൈമാറാനാണു സർക്കാർ തീരുമാനം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു വിവരാവകാശ കമ്മിഷൻ അംഗങ്ങളുടെ പട്ടിക കോടതി കയറിയിരുന്നുവെന്നുവെന്നു മാത്രമല്ല തിരിച്ചടിയുണ്ടാകുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ പട്ടികയെ കുറിച്ചും വ്യാപക ആക്ഷേപങ്ങൾ ഉയർന്ന സ്ഥിതിക്കു കോടതിയിലെത്താനുള്ള സാധ്യത തള്ളികളയാനാകില്ല. ഇതുകൂടി കണക്കിലെടുത്താണ് നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചത്.

കമ്മിഷനിലെ അഞ്ചംഗങ്ങളുടെ ഒഴിവിലേക്കു സിപിഎം പാളയം ഏരിയാ സെക്രട്ടറിയായിരുന്ന എ.എ. റഷീദ്, സിപിഎം അനുകൂല അധ്യാപക സംഘടനാ നേതാവ് കെ.എൽ. വിവേകാനന്ദൻ, വി.എസ്. അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി. സുധാകരൻ, പൊതുഭരണ അഡീഷണൽ സെക്രട്ടറി പി.ആർ. ശ്രീലത, ടൈറ്റാനിയം മുൻ എംഡി സോമനാഥ പിള്ള എന്നിവരുടെ പേരുകളാണു സർക്കാർ നിർദേശിച്ചത്.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമന വിവാദത്തിലടക്കം ആരോപണ വിധേയനായ വ്യക്തിയാണ് എ.എ. റഷീദ്. കേസ് ഇപ്പോഴും തുടുന്നതിനാൽ ഇദ്ദേഹത്തെ എങ്ങനെ കമ്മിഷനംഗമാക്കുമെന്നുള്ള ചോദ്യം തുടക്കം മുതലേ ഉയർന്നിരുന്നു. വിഎസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി. സുധാകരന്റെ പേരു നിർദേശിച്ചതും വലിയ വിവാദമായിരുന്നു. വിവരാവകാശ കമ്മിഷണർ വിൻസൺ എം. പോൾ മാത്രമാണ് ഇപ്പോൾ കമ്മിഷനിലുള്ളത്. ചട്ടങ്ങൾ മറികടന്നതും അംഗങ്ങളായി നിർദേശിക്കപ്പെട്ടവരുടെ യോഗ്യത സംബന്ധിച്ച് ആക്ഷേപം ഉയർന്നതും കണക്കിലെടുത്താണു ഗവർണറുടെ നടപടി. വിവിധ രംഗങ്ങളിൽ പ്രാഗൽഭ്യം ഉള്ളവരെ കമ്മിഷൻ അംഗങ്ങളായി നാമ നർദേശം ചെയ്യണമെന്നാണു ചട്ടം. പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പോടെയായിരുന്നു സർക്കാർ പട്ടിക ഗവർണറുടെ അടുത്തെത്തിയത്.