Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാ‍ർട്ടിയിൽ പറയാതെ നിയമസഭയിൽ പറയുന്നത് ശരിയല്ല: ബൽറാമിനെ വിമർശിച്ച് ശബരിനാഥൻ

VT-Balram-KS-Sabarinathan വി.ടി.ബൽറാം, കെ.എസ്.ശബരിനാഥൻ

തിരുവനന്തപുരം∙ കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ പ്രവേശനബില്ലിനെതിരെ നിലകൊണ്ട വി.ടി.ബൽറാം എംഎൽഎയ്ക്കെതിരെ പരോക്ഷവിമർശനവുമായി കെ.എസ്.ശബരിനാഥൻ. സമൂഹമാധ്യമത്തിലിട്ട കുറിപ്പിലാണു വിമർശനം. പ്രതിപക്ഷത്തിനകത്തും പാർട്ടിയിലും പലവട്ടം ബില്ലിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. അന്നൊന്നും അതിനെ എതിർക്കാതെ, ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ നിയമസഭയിൽ സ്വന്തം നിലപാടു പ്രഖ്യാപിക്കുന്നത് ഭൂഷണമല്ലെന്ന് ശബരിനാഥൻ പറയുന്നു.

ശബരിനാഥൻ ഫെയ്സ്ബുക്കിലിട്ട കുറിപ്പിന്റെ പൂർണരൂപം:

നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൈകോർക്കുന്ന അവസരങ്ങൾ ചുരുക്കമാണ്. എസ്ബിടിയെ എസ്ബിഐയിൽ ലയിപ്പിക്കുന്ന അവസരത്തിൽ ഞാൻ അടക്കമുള്ള സാമാജികർ ഒരുമിച്ചുനിന്ന് എസ്ബിടിയുടെ നിലനിൽപ്പിനുവേണ്ടി പോരാടിയത് ഈ അവസരത്തിൽ ഓർക്കുന്നു.

കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഓർഡിനൻസ് എന്നൊരു ഉപാധി ഭരണപക്ഷം അവതരിപ്പിച്ചപ്പോൾ ഭരണപക്ഷത്തിന് പ്രഹരം ഏല്പിക്കാൻ പറ്റിയ ഒരു അവസരമായിക്കണ്ട് "അറ്റാക്ക്" ചെയ്തു എതിർക്കാൻ പ്രതിപക്ഷത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. കൈയ്യടിവാങ്ങുവാനും ഇതായിരുന്നു എളുപ്പം. അതിനുപകരം "വിദ്യാർഥികളുടെ ഭാവി" എന്നൊരു പൊതുമാനദണ്ഡമാണ് വ്യക്‌തിപരമായ അഭിപ്രായവ്യതാസങ്ങൾ പലർക്കുമുണ്ടായിട്ടും പ്രതിപക്ഷം ഈ വിഷയത്തിൽ സ്വീകരിച്ചത്.

ഈ വിഷയത്തിൽ കോടതിയുടെ പ്രഹരം ഏൽക്കേണ്ടി വരും എന്നൊരു സംശയം നിലനിൽക്കെത്തന്നെ പ്രതിപക്ഷം ഈ ബില്ലിനെ പിന്തുണച്ചു. നമ്മൾ ഭയന്നതുപോലെ ഇന്നലെ കോടതി ഉത്തരവ് സർക്കാർ നിലപാടിനെതിരായി.

ഇത് ഒരു രാത്രികൊണ്ട് യുഡിഎഫ് എടുത്ത തീരുമാനമല്ല, മറിച്ചു പ്രതിപക്ഷത്തിനകത്തും പാർട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബിൽ യുഡിഎഫ് പലവട്ടം ചർച്ചചെയ്തു. അന്ന് ഇതിനെ ഒരു തരി പോലും എതിർക്കാതെ, ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയിൽ വന്നു ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ല.

കേരള നിയമസഭയിലെ പരിണിത പ്രജ്ഞരും പുതുമുഖങ്ങളും അടങ്ങുന്ന 140 എംഎൽഎമാർ എല്ലാവരും തന്നെ വ്യക്തമായ അഭിപ്രായമുള്ളവരാണ്. കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഒരു നിലപാട് ഒരുമിച്ചു നമ്മൾ എടുത്തു; ഈ നിലപാട് തെറ്റാണെന്നു കോടതി പറഞ്ഞതും നമ്മൾ അംഗീകരിക്കുന്നു. കോടതി വിധി മനസിലാക്കികൊണ്ട് എന്തുകൊണ്ട് ഈ നിലപാടെടുത്തു എന്ന് വ്യക്തമാക്കുന്നതാണ് എന്റെ എളിയ അഭിപ്രായത്തിൽ ശരി. അല്ലാതെ ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയർത്താതെ അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസം.

PS: യുഡിഎഫ് ഒരുമിച്ചെടുത്ത തീരുമാനത്തിനൊടുവിൽ പാർട്ടിയ്ക്ക് ക്ഷീണമുണ്ടാകുമ്പോൾ വീണ്ടും കല്ലെറിയാൻ ഞാനില്ല. അതുകൊണ്ട് ട്രോളുകൾക്കു സ്വാഗതം. ഞാൻ ഏതായാലും കൈയ്യടിവാങ്ങാൻ ഉദ്ദേശിക്കുന്നില്ല.