ജയ്പുർ∙ കിഴക്കൻ രാജസ്ഥാനില്‍ ബുധനാഴ്ച രാത്രി പെയ്ത പേമാരിയിൽ 12 മരണം. ധോൽപൂരിൽ ഏഴു പേരും ഭരത്പൂരിൽ അഞ്ചു പേരുമാണു മരിച്ചത്. ശക്തമായ മഴയെ തുടർന്ന് ആഗ്ര– ധോൽപൂര്‍ വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.വെള്ളിയാഴ്ച വരെ ശക്തമായ കാറ്റും മഴയും മേഖലയിൽ ഉണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം.
അതേസമയം മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ആഗ്രയിൽ വീശിയടിച്ച കാറ്റിൽ താജ്മഹലിന്റെ പ്രവേശന കവാടത്തിലുള്ള ഒരു മിനാരം തകർന്നുവീണു. പ്രവേശന കവാടത്തിലെ 12 അടി ഉയരമുള്ള ലോഹത്തൂണാണു ബുധനാഴ്ച രാത്രി തകർന്നത്. നാൽപ്പതു മിനിറ്റോളം പ്രദേശത്തു മഴ പെയ്തെങ്കിലും ജീവഹാനി ഉണ്ടായതായി റിപ്പോർട്ടില്ല.
ശക്തമായ കാറ്റിലും മഴയിലും യുപിയിലെ പലയിടങ്ങളിലും കൃഷിനാശവും സംഭവിച്ചു. എൺപത് ശതമാനത്തോളം കൃഷിയും നശിച്ചതായി കർഷകർ പരാതിപ്പെട്ടു. കാറ്റിലും പേമാരിയിലും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.