കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇയാൾ നൽകിയ ജാമ്യാപേക്ഷകൾ അങ്കമാലി മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും പല തവണ തള്ളിയിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസിൽ സുനിൽകുമാറിന്റെ പങ്ക് പരിശോധിക്കാൻ കേസ് ഡയറിയുടെ പ്രസക്ത ഭാഗങ്ങൾ കോടതി വിളിച്ചുവരുത്തിയിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിയുടെ കോപ്പിയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
കേസിലെ പ്രധാന സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കുന്നതിനു മുൻപു പൾസർ സുനിയടക്കമുള്ള മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രത്യേകം പരിശോധിക്കേണ്ട കാര്യമാണെന്നു ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിച്ചിരുന്നു. ഇക്കാര്യവും പ്രോസിക്യൂഷൻ വിചാരണ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം സാക്ഷി വിസ്താരം തുടങ്ങാനുള്ള തയാറെടുപ്പിലാണു പ്രിൻസിപ്പൽ സെഷൻസ് കോടതി. വിസ്താരം അനന്തമായി നീണ്ടുപോവാനുള്ള സാധ്യത ഒഴിവാക്കാൻ പ്രതിഭാഗം അഭിഭാഷകർ സഹകരിക്കണമെന്നും വിചാരണ കോടതി പല തവണ ആവശ്യപ്പെട്ടിരുന്നു.