Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ മുഴുവൻ വരണ്ടുണങ്ങും; ‘ഡേ സീറോ’ ദുരന്തം പ്രവചിച്ചതിലും നേരത്തേ

Water-Crisis-India-Environment മൊറോക്കോയിലെ അൽ മസീറ സംഭരണിയിലെ ജലവ്യതിയാനം കാണിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ (കടപ്പാട്: ദ് ഗാർഡിയൻ). കശ്മീരിൽ കുടിവെള്ളമെടുക്കാൻ പോകുന്ന ഒരു കുടുംബം.

ന്യൂഡൽ‌ഹി∙ പച്ചപ്പും ജലസമൃദ്ധിയും ഓർമകൾ മാത്രമാകാൻ അധികകാലം വേണ്ട; രാജ്യം വരണ്ടുണങ്ങാൻ പോവുകയാണെന്നു പഠനം. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെന്ന പോലെ ഇന്ത്യയിലെയും ഉറവകളും ജലസംഭരണികളും വറ്റുകയാണ്. പ്രവചിക്കപ്പെട്ടതിലും നേരത്തേ രാജ്യം ‘സമ്പൂ‍ർണ വരൾച്ച’യിലേക്കു നീങ്ങുകയാണെന്നു ‘ദ് ഗാർഡിയൻ’ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കുടിക്കാൻ ഒരുതുള്ളി വെള്ളമില്ലാതെ മരണം മുന്നിൽക്കാണുന്ന ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ നഗരം പോലെ ‘ജലരഹിത ദിനം’ (ഡേ സീറോ) ഇന്ത്യൻ നഗരങ്ങളിലും വന്നേക്കാമെന്നാണു റിപ്പോർട്ട്. 2013 മുതൽ 2017 വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങൾ അപഗ്രഥിച്ചാണു റിപ്പോർട്ട് തയാറാക്കിയത്. മൊറോക്കോ, ഇറാഖ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലും ജലലഭ്യത കുത്തനെ കുറയുന്നു.

ലോകത്തിലെ അഞ്ചു ലക്ഷം ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണെന്നാണു സാറ്റലൈറ്റ് മുന്നറിയിപ്പു സംവിധാനത്തിലെ ഡേറ്റകൾ കാണിക്കുന്നത്. ഇന്ത്യയിലെ ജലസംഭരണികളും വരളുന്നു. ഈ അവസ്ഥ തുടർന്നാൽ അധികം വൈകാതെ ‘ജലരഹിത ദിനം’ എന്ന ദുരന്തം നേരിടേണ്ടി വരും. അനിയന്ത്രിതവും അശാസ്ത്രീയവുമായ ജലോപയോഗം, കാലാവസ്ഥാ വ്യതിയാനം, ജലം പാഴാക്കൽ തുടങ്ങിയവയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.

മരുഭൂമിയാകുമോ കേരളം ?

ജലസമൃദ്ധിയുള്ള കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഇപ്പോൾതന്നെ വരൾച്ചാ കെടുതികൾ അനുഭവിക്കുന്നുണ്ട്. നദികളിലെയും അണക്കെട്ടുകളിലെയും വെള്ളം പങ്കിടുന്നതിനെച്ചൊല്ലി സംസ്ഥാനങ്ങൾ തമ്മിൽ രൂക്ഷമായ തർക്കങ്ങളുമുണ്ട്. മൂന്നു കോടി ജനങ്ങൾക്കു കുടിവെള്ളം നൽകുന്ന ഗുജറാത്തിലെ സർദാർ സരോവർ ജലസംഭരണി, ഇന്ദിരാ സാഗർ ഡാം തുടങ്ങിയവയാണ് ഉദാഹരണമായി കാണിച്ചിരിക്കുന്നത്. രണ്ടിടത്തും വലിയ തോതിൽ ജലനിരപ്പ് കുറഞ്ഞെന്നാണ് വിലയിരുത്തൽ. ഇന്ദിരാ സാഗർ ഡാമിലെ ജലനിറവ് 800 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 500ൽ താഴെ ചതുരശ്ര കിലോമീറ്റർ പരിധിയിലേക്കു ചുരുങ്ങി. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ സർദാർ സരോവറിന്റെ ഗുണഭോക്താക്കളാണ്.

Water Day പ്രതീകാത്മക ചിത്രം.

ലോകത്തു വെള്ളമില്ലാതാകാൻ സാധ്യതയുള്ള 12 നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവുമുണ്ട്. മലിനീകരണംമൂലം ബെംഗളൂരുവിലെ ശുദ്ധജല തടാകങ്ങളിലെ 85% വെള്ളവും കുടിക്കാൻ യോഗ്യമല്ലാതായെന്നു കഴിഞ്ഞ മാസം ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. മഴ ലഭ്യതയുടെ കാര്യത്തിലും സുന്ദരമായ കാലാവസ്ഥയുടെ കാര്യത്തിലും കേരളത്തിന് ലോകത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ഏറ്റവും ശക്തമായ മഴത്തുള്ളികള്‍ ലഭിക്കുന്നത് കേരളത്തിലാണെന്നു പറയപ്പെടുന്നു. പക്ഷേ, ജല ഉപയോഗത്തില്‍ മലയാളികള്‍ ധൂര്‍ത്തരാണെന്നത് ആശങ്ക സൃഷ്ടിക്കുന്നു.

കേരളത്തിലെ നഗരങ്ങളിൽ ഒരാൾ ഒരുദിവസം 300 ലീറ്റർ വരെ വെള്ളം ഉപയോഗിക്കുണ്ടെന്നാണു കോഴിക്കോട്ടെ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) നടത്തിയ പഠനം സൂചിപ്പിക്കുന്നത്. ഗ്രാമങ്ങളിൽ ഇതു 150–200 ലീറ്റർ വരെയാണ്. ഇവിടെ ജലസേചനത്തിനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവും ആവശ്യത്തിന്റെ എത്രയോ മടങ്ങാണ്. 

മുന്നറിയിപ്പായി കേപ്ടൗൺ

ശുദ്ധജല ദൗർലഭ്യം മൂലം മരണമുണ്ടായേക്കാവുന്ന ആദ്യ പ്രധാന പട്ടണം. ഓരോ ദിവസും കേപ് ടൗണിൽ ജനമുണരുന്നത് ഈ ഭീതിയിലാണ്. 40 ലക്ഷത്തോളം ജനങ്ങളുള്ള ഇവിടെ മൂന്നു വർഷമായി കൊടിയ വരൾച്ചയാണ്. ഫെബ്രുവരി ഒന്നു മുതൽ നഗരത്തിൽ ജല ഉപയോഗത്തിനു നിയന്ത്രണമുണ്ട്. ഒരാൾക്കു ദിവസം പരമാവധി 50 ലീറ്റർ വെള്ളം മാത്രം. യുഎസിൽ ഒരാൾ ദിവസം 300–380 ലീറ്റർ വെള്ളം ഉപയോഗിക്കുന്നിടത്താണിത്. കുടിക്കാനും പാചകത്തിനും ഉപയോഗിച്ചിട്ടു മിച്ചമുണ്ടെങ്കിൽ ഒരു ‘കാക്കക്കുളി’യാകാം. തുണിയലക്കിനെക്കുറിച്ചു ചിന്തിക്കേണ്ട. അടുക്കളയിൽ നിന്നുള്ള മലിനജലം ശുദ്ധീകരിച്ചാണു ശുചിമുറികളിൽ ഉപയോഗിക്കുന്നത്.

CAPE TOWN-DROUGHT കേപ്ടൗണിലെ വരൾച്ചയുടെ തീവ്രത.

ജലവിതരണത്തിനുള്ള വലിയ സംഭരണികളിലെ വെള്ളത്തിന്റെ തോത് 13.5 ശതമാനത്തിൽ താഴെയെത്തുന്ന ദിവസം വീടുകളിലേക്കുള്ള ജലവിതരണം അവസാനിപ്പിക്കും. പിന്നെ പൊതുടാപ്പുകളിലൂടെ ഒരാൾക്കു പരമാവധി ഒരു ബക്കറ്റ് വെള്ളം മാത്രം കിട്ടും. 20,000 പേർക്ക് ഒന്ന് എന്ന നിലയിൽ 200 പൊതുടാപ്പുകളാണു നഗരത്തിലുള്ളത്. ഡേ സീറോ വരാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങൾ പാലിച്ചാണ് ഇവിടുള്ളവർ കഴിയുന്നത്. ചത്തടിയുന്ന വളർത്തുമൃഗങ്ങൾ, കരിഞ്ഞുണങ്ങിയ മരങ്ങൾ, മുക്കിലും മൂലയിലും വെള്ളത്തിനു വരിനിൽ‌ക്കുന്ന ജനക്കൂട്ടം. വർഷങ്ങൾക്കു മുൻപേ അപകടസൂചന ലഭിച്ചിട്ടും കാര്യമായെടുക്കാത്തതിനു നൽകേണ്ടിവന്ന വിലയാണിതെന്ന് നാട്ടുകാരിപ്പോൾ മനസ്സിലാക്കുന്നു.