ദമാസ്കസ്∙ രാജ്യത്തിനുനേരെ വീണ്ടും വ്യോമാക്രമണം ഉണ്ടായെന്ന ആരോപണവുമായി സിറിയ. തലസ്ഥാനമായ ദമാസ്കസിലെ ഹോംസില്‍ ഷെയ്‌രാത് വ്യോമ താവളത്തിനുനേരെ മിസൈല്‍ ആക്രമണം ഉണ്ടായെന്നാണു സിറിയയുടെ ആരോപണം. മിസൈല്‍വേധ സംവിധാനത്തിലൂടെ ആക്രമണം ചെറുത്തുവെന്നും സിറിയന്‍ ടെലിവിഷന്‍ റിപ്പോർട്ടു ചെയ്യുന്നു. ആരോപണം നിഷേധിച്ച അമേരിക്ക, ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്നും അറിയിച്ചു.
അതിനിടെ, സിറിയയിലെ ഗൗട്ടയില്‍ യുഎന്‍ രാസായുധ വിദഗ്ധര്‍ പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നു റഷ്യ വ്യക്തമാക്കി. മതിയായ സുരക്ഷയുണ്ടോ എന്ന് സംശയമുണ്ടായിരുന്നതിനാലാണു പരിശോധന നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടതെന്നും തെളിവ് കിട്ടാതിരിക്കാന്‍ വേണ്ടി ഒത്തുകളിക്കുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു. നാളയാണ് യുഎന്‍ രാസായുധ വിദഗ്ധര്‍ ഗൗട്ടയില്‍ പ്രത്യേക പരിശോധന നടത്തുക.