പാലക്കാട് ∙ ഒറ്റപ്പാലത്തുനിന്നു പുണെയിലേക്ക് അപകടകരമായ ബൈക്ക് ഗെയിമിൽ പങ്കെടുക്കാൻ യാത്ര ചെയ്തതെന്നു കരുതുന്ന കോളജ് വിദ്യാർഥി കർണാടകയിലെ ചിത്രദുർഗയിൽ വാഹനാപകടത്തിൽ മരിച്ചു. ഒറ്റപ്പാലം പാലപ്പുറം ‘സമത’യിൽ എം.സുഗതൻ– എസ്.പ്രിയ ദമ്പതികളുടെ മകൻ മിഥുൻ ഘോഷാണ് (20) കർണാടകയിൽ ലോറിയിൽ ബൈക്കിടിച്ചു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്.
‘സാഡിൽ സോർ ചാലഞ്ച് 1000’ എന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിനിടെയാണു മരണമെന്നാണു ബന്ധുക്കളുടെ നിഗമനം. വീട്ടിൽനിന്ന് ചാലഞ്ചിനെ സംബന്ധിച്ച പോസ്റ്ററുകളും ചില റൂട്ട് മാപ്പുകളും ബന്ധുക്കൾക്കു ലഭിച്ചു. 24 മണിക്കൂറിനുള്ളിൽ 1624 കിലോമീറ്റർ ബൈക്ക് ഓടിക്കുകയെന്ന ലക്ഷ്യമായാണു മിഥുൻ പുറപ്പെട്ടതെന്നു കരുതുന്നു. കോയമ്പത്തൂരിലേക്കു പോകുന്നുവെന്നു പറഞ്ഞാണു ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയത്. പാമ്പാടി നെഹ്റു കോളജിലെ അവസാനവർഷ ഓട്ടമൊബീൽ വിദ്യാർഥിയാണു മിഥുൻ.