ലക്നൗ∙ ഉന്നാവ് പീഡനക്കേസ് അന്വേഷിക്കുന്നതിലുള്ള വീഴ്ച ചൂണ്ടിക്കാട്ടി മായാവതിയെ പുകഴ്ത്തി യോഗി ആദിത്യനാഥ് സർക്കാരിലെ മന്ത്രി. മായാവതി സർക്കാർ ഇത്തരം കാര്യങ്ങളിൽ ഏറെ കാര്യക്ഷമമായിരുന്നെന്ന് മന്ത്രി സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. ഉന്നാവ് കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. ഭരണനിർവഹണ വിഭാഗത്തിൽ നേരിട്ടു നിയന്ത്രണമുണ്ടായിരുന്ന മായാവതിയുടെ കാലത്ത് കൂടുതൽ നല്ല രീതിയിലായിരുന്നു പ്രവര്‍ത്തനം. ഇത്തരം കാര്യങ്ങളിൽ മായാവതി പ്രശസ്തയാണ്– ബിജെപി മന്ത്രി ഒരു മാധ്യമത്തോടു പറഞ്ഞു.
എന്നാൽ സംഭവം വൈറലായതോടെ അഭിപ്രായം മാറ്റി മന്ത്രിതന്നെ രംഗത്തെത്തി. സമാജ്‍വാദി പാർട്ടി ഭരണത്തേക്കാൾ നിയമവാഴ്ച ഉറപ്പാക്കുന്നതായിരുന്നു ബിഎസ്പിയുടെ ഭരണം എന്നാണു താൻ ഉദ്ദേശിച്ചതെന്നു മന്ത്രി വ്യക്തമാക്കി. യുപിയിലെ ബിജെപി സർക്കാർ ഇതുപോലെ നിയമവാഴ്ച ഉറപ്പാക്കണമെന്നും എന്നാൽ നിയമവാഴ്ചയിൽ അവരും ഒട്ടും പിന്നിലല്ലെന്നും മന്ത്രി പറഞ്ഞു.
ബിഎസ്പി ദേശീയ സെക്രട്ടറിയായിരുന്ന മൗര്യ 2016ൽ മായാവതിയുമായി തെറ്റിപ്പിരിഞ്ഞാണ് ബിജെപിയിൽ ചേര്‍ന്നത്. നേരത്തെ എന്‍ഡിഎ സഖ്യകക്ഷിയായ ഭാരതീയ സമാജ് പാർട്ടി മേധാവിയും മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭാറും യോഗി സർക്കാരിനെ വിമർശനമുന്നയിച്ചിരുന്നു.