Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയെ സംശയം: പതിനേഴുകാരനായ പിതാവ് കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു

child abuse പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ ഭാര്യയ്ക്കു വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിൽ പതിനേഴുകാരനായ അച്ഛൻ രണ്ടു മാസം പ്രായമുള്ള കുട്ടിയെ കൊന്നു. ശനിയാഴ്ച വൈകിട്ട് മങ്കോൾപുരിയിലെ വീട്ടില്‍വച്ചാണു പ്രായപൂർത്തിയായിട്ടില്ലാത്ത അച്ഛൻ മകനെ കൊന്നത്. 16 വയസു മാത്രം പ്രായമുള്ള ഇയാളുടെ ഭാര്യയ്ക്കു മറ്റൊരു ബന്ധത്തിലുള്ള കുട്ടിയെന്നു സംശയിച്ചാണു ക്രൂരകൃത്യം നടപ്പിലാക്കിയത്.

കുട്ടിയെയുമെടുത്ത് അമ്മ സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിയതോടെയാണു സംഭവം പുറം ലോകമറിയുന്നത്. പക്ഷേ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ കഴുത്തിൽ ബലം പ്രയോഗിച്ച പാടുകൾ ശ്രദ്ധയിൽപെട്ട ഡോക്ടർമാര്‍ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണു പിതാവു തന്നെ കുട്ടിയെ വകവരുത്തിയെന്നു പെൺകുട്ടി മൊഴി നൽകിയത്. ഷൂ കൊണ്ടു കുട്ടിയെ മർദ്ദിച്ച ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്നു അഡിഷനൽ ഡിസിപി രാജേന്ദർ സിങ് സാഗർ പറഞ്ഞു.

ഒരു വര്‍ഷം മുൻപു ക്ഷേത്രത്തിൽ വച്ചു വിവാഹിതരായ ഇരുവരും മങ്കോൾപുരിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ആൺകുട്ടി ലഹരിക്കടിമയായിരുന്നെന്നും പെൺകുട്ടി ഡൽഹിയിലെ കടയിൽ ജോലിക്കുനിന്നാണു കുടുംബം മുന്നോട്ടുകൊണ്ടുപോയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിൽ പതിനേഴുകാരനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.

related stories