Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലാക്രമണവും ഉയർന്ന തിരമാലകളും ഇന്നും; മുന്നറിയിപ്പ്, ജാഗ്രതാ നിർദേശം

sea-boat

തിരുവനന്തപുരം∙ കേരളതീരത്ത് കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഇന്നു രാത്രിവരെ തുടരുമെന്ന് ദേശീയസമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ തീരവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. അഞ്ച് മുതല്‍ ഏഴ് അടിവരെയുള്ള വന്‍തിരമാലകള്‍ക്കു സാധ്യതയുണ്ടെന്നാണു ദേശീയ സമുദ്രനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അർധരാത്രിവരെ കടല്‍ക്ഷോഭം അനുഭവപ്പെടും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിൽ കടല്‍ക്ഷോഭം രൂക്ഷമാകുന്നതിനാണു സാധ്യത.

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടയുണ്ട്. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ശംഖുമുഖം തീരത്തു സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. കടലാക്രമണം ശക്തമായതിനാലും തീരവും അടുത്തുള്ള റോഡും ഭാഗികമായി തകര്‍ന്നതിനാലുമാണു നടപടി.

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ കടലാക്രമണം അനുഭവപ്പെടുകയാണ്. തിരത്തള്ളല്‍ എന്ന് അറിയപ്പെടുന്ന പ്രതിഭാസമാണ് വന്‍തിരമാലകള്‍ക്കു കാരണമായതെന്നു സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.  

related stories