കണ്ണൂര്‍∙ പിണറായിയില്‍ മകളെയും മാതാപിതാക്കളെയും വിഷംകൊടുത്തുകൊന്ന സൗമ്യ കുറ്റം സമ്മതിച്ചതിനു പിന്നിൽ പൊലീസിന്റെ തന്ത്രപരമായ ഇടപെടൽ.
പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോഴും കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടില്‍ സൗമ്യ ഉറച്ചു നിന്നു. ആവശ്യത്തിലധികം മനോബലമുള്ള സൗമ്യയില്‍നിന്ന് ഒരു വിവരവും കിട്ടാന്‍പോകുന്നില്ലെന്നു ഒരു ഘട്ടത്തില്‍ പൊലീസ് ഉറപ്പിച്ചു. പിന്നീട് പൊലീസ് മനഃശാസ്ത്രപരമായി നേരിട്ടതോടെ സൗമ്യയെന്ന ‘ കരിങ്കല്ല് ’ ഉരുകാന്‍ തുടങ്ങി. ഒരു പ്രത്യേക ഘട്ടത്തില്‍ പൊട്ടിക്കരഞ്ഞ് സൗമ്യ കുറ്റങ്ങള്‍ ഏറ്റുപറയുകയായിരുന്നു. കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദനാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്. 15 മിനിറ്റിലാണു നിര്‍ണായക വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയെടുത്തത്.
ആശുപത്രിയില്‍നിന്നു തലശ്ശേരി റെസ്റ്റ്ഹൗസിലേക്കാണ് സൗമ്യയെ കൊണ്ടുവന്നത്. തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി സിഐ: കെ.ഇ.പ്രേമചന്ദ്രനാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്‍, ഡിവൈഎസ്പി പി.പി.സദാനന്ദന്‍, എഎസ്പിയുടെ സ്ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവരും മുറിയിലുണ്ടായിരുന്നു. ചോദ്യങ്ങളെ കൂസലില്ലാതെ നേരിട്ട സൗമ്യ കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്ന് ആവര്‍ത്തിച്ചു.
ഒരുഘട്ടത്തില്‍, നിങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ തെളിയിച്ചോളൂ എന്ന വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. കേസ് തുടക്കം മുതല്‍ അന്വേഷിക്കുകയും സൗമ്യയുമായി പലതവണ സംസാരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണു തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്‍. വിഷം ഉള്ളില്‍ ചെന്നാണു മൂന്നുപേരും മരിച്ചതെന്നും സൗമ്യ വിഷം വാങ്ങിയതിനു തെളിവുണ്ടെന്നും സിഐ ആവര്‍ത്തിച്ചെങ്കിലും കുറ്റം സമ്മതിക്കാന്‍ സൗമ്യ തയാറായില്ല. ആരെയും കൊന്നിട്ടില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. ഇതോടെ പൊലീസ് തന്ത്രം മാറ്റി. വല്ലാത്ത മാനസികാവസ്ഥയോടെ ക്ഷോഭിച്ചു സംസാരിച്ച സൗമ്യയെ അടുത്ത മുറിയിലേക്കു മാറ്റി.
കുറ്റവാളികളെ ചോദ്യം ചെയ്യുന്നതിന് പൊലീസ് പല രീതികളും സ്വീകരിക്കാറുണ്ട്. ദിവസങ്ങളിലായി കസ്റ്റഡിയില്‍ കിടക്കുന്ന ആളുകള്‍ പൊലീസിന്റെ ചോദ്യംചെയ്യലിനെ നേരിടാന്‍ മാനസികമായി തയാറെടുത്തിരിക്കും. ജന്മനാ ക്രിമിനല്‍ സ്വഭാവം ഉള്ളവരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയാസമാണ്. ഇവരുടെ ജീവിതപശ്ചാത്തലം മനസിലാക്കിയശേഷം അവരുമായി അടുപ്പം സ്ഥാപിച്ച് മനഃശാസ്ത്രപരമായി കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന രീതിയാണ് പൊലീസ് അവലംബിക്കുന്നത്.
ഉദാഹരണത്തിന് കുറ്റവാളിക്ക് അമ്മയുമായി അടുപ്പമുണ്ടെന്നു മനസിലാക്കിയാല്‍ അവരുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ ചോദിക്കും. കുറ്റവാളിയുടെ ഭാവങ്ങള്‍ നിരീക്ഷിച്ചശേഷം ചോദ്യങ്ങള്‍ പലതരത്തില്‍ ആവര്‍ത്തിക്കും. ഒരു പ്രത്യേക ഘട്ടമെത്തുമ്പോള്‍ കുറ്റവാളി അയഞ്ഞുതുടങ്ങും. സൗമ്യയോടും ഇതേ തന്ത്രമാണ് പൊലീസ് സ്വീകരിച്ചത്.
വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ ഡിവൈഎസ്പി പി.പി.സാദാനന്ദന്‍ സൗമ്യയോട് സംസാരിച്ചു. ചോദ്യം ചെയ്യലാണെന്നു തോന്നാത്ത രീതിയില്‍ വീട്ടുകാര്യങ്ങള്‍ മനസിലാക്കുന്ന തരത്തിലായിരുന്നു സംസാരം. സൗമ്യയെന്നാണ് പേര്, രൂപവും അങ്ങനെ തന്നെ പിന്നെ എങ്ങനെ ഈ പ്രശ്നത്തില്‍ ചാടി എന്നായിരുന്നു ഡിവൈഎസ്പിയുടെ ഒരു ചോദ്യം. അന്തരീക്ഷം ലഘൂകരിക്കുന്ന തരത്തില്‍ തുടര്‍ന്നു ചോദ്യങ്ങളുണ്ടായെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല.
പിന്നീടാണ് കുടുംബത്തെക്കുറിച്ചു ചോദിച്ചത്. ഭര്‍ത്താവിന്റെ ക്രൂരതകളെപ്പറ്റി ബന്ധുക്കളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ഡിവൈഎസ്പി സൗമ്യയുമായി പങ്കുവച്ചു. ‘‘ഭര്‍ത്താവ് വല്ലാതെ ഉപദ്രവിക്കുമായിരുന്നല്ലേ’’ എന്ന ചോദ്യത്തിന് മുന്നില്‍ സൗമ്യ മനസുതുറന്നു. ‘‘ഭര്‍ത്താവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു. സ്നേഹിച്ചാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ നാൾമുതല്‍ സംശയമായിരുന്നു. ഇളയ മകള്‍ തന്റേതല്ലെന്ന് ഒരിക്കല്‍ അയാള്‍ പറഞ്ഞു. വിഷം കുടിച്ചു മരിക്കാന്‍ ഒരിക്കല്‍ തീരുമാനിച്ചതാണ്. അയാള്‍ കുടിച്ചില്ല. താന്‍ കുടിച്ചു. ആശുപത്രിയിലായി.’’ - സൗമ്യ പറഞ്ഞുതുടങ്ങി.
‘‘ഭര്‍ത്താവില്ലാതായതോടെ വരുമാനം നിലച്ചു. അച്ഛന് ജോലിക്ക് പോകാന്‍ ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. അമ്മ ജോലിക്കുപോയെങ്കിലും വീട്ടിലെ സ്ഥിതി മാറിയില്ല. പിന്നീട് താന്‍ ജോലിക്ക് പോയി തുടങ്ങി. ജോലിസ്ഥലത്തെ ഒരു സ്ത്രീയാണ് ചില പുരുഷന്‍മാരെ പരിചയപ്പെടുത്തിയത്. വരുമാനം കിട്ടിയതോടെ കൂടുതല്‍ പുരുഷ സുഹൃത്തുക്കളുണ്ടായി. ഒരിക്കല്‍ തന്റെ വീട്ടിലെത്തിയ പുരുഷസുഹൃത്തിനെ മകള്‍ കണ്ടു. അവള്‍ തന്റെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതോടെ അവളോടും അമ്മയോടും ദേഷ്യമായി.’’ - സൗമ്യ വികാരവിക്ഷോഭത്തോടെ പറഞ്ഞുനിര്‍ത്തി.
സൗമ്യ വല്ലാത്ത മാനസികാവസ്ഥയിലാണെന്നു മനസിലാക്കിയ ഡിവൈഎസ്പി അടുത്ത ചോദ്യമെറിഞ്ഞു. ‘‘മകളെ ഒഴിവാക്കിയാല്‍ പ്രശ്നം തീരുമെന്ന് കരുതി അല്ലേ?’’ - ‘അതേ’യെന്നു മറുപടി. ഇളയ മകളെയും കൊല്ലുകയായിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്നു പൊട്ടിക്കരഞ്ഞുകൊണ്ട് മറുപടി. ഇതോടെ സൗമ്യ പൂര്‍ണമായും പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കീഴടങ്ങി. അടുത്തുള്ള മുറിയില്‍നിന്നു സിഐയും മറ്റു പൊലീസുകാരും മുറിയിലേക്കെത്തി.
സിഐയെ കണ്ടതും കയ്യില്‍ പിടിച്ച് സൗമ്യ പൊട്ടിക്കരഞ്ഞു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനിടയില്‍ സിഐയില്‍നിന്ന് വിവരങ്ങള്‍ മറച്ചുപിടിച്ചതിന്റെ കുറ്റബോധമാണ് ഈ രംഗത്തിനിടയാക്കിയതെന്നു പൊലീസ് പറയുന്നു. പിന്നീട് സൗമ്യ എല്ലാകാര്യങ്ങളും ഏറ്റുപറഞ്ഞു. അച്ഛനേയും അമ്മയേയും മകളേയും എങ്ങനെ വിഷം കൊടുത്തു കൊന്നു എന്ന് വിവരിച്ചു. രാത്രി ഏഴരയോടെ പൊലീസ് അറസ്റ്റു രേഖപ്പെടുത്തി. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു തുടങ്ങി.
പരിതാപകരമായ ജീവിത സാഹചര്യങ്ങളാണു സൗമ്യയെ മാറ്റിയതെന്നു പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ ക്രൂരമായ മര്‍ദനവും ഉപേക്ഷിക്കലും സൗമ്യയെ തളര്‍ത്തി. ജീവിക്കാന്‍ പണമില്ല. വീട്ടിലുള്ള നാലുപേരുടെ ഉത്തരവാദിത്തം സൗമ്യയ്ക്കായി. അതോടെ ജീവിതത്തോട് വെറുപ്പായി. പുരുഷന്‍മാരുമായുള്ള സൗഹൃദത്തിലൂടെ പണം ലഭിച്ചതോടെ സൗമ്യയുടെ മനസ് കൂടുതല്‍ കട്ടിയുള്ളതായി.
ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ എന്തും ചെയ്യാമെന്ന നില വന്നു. ബന്ധങ്ങളെ എതിര്‍ത്ത എല്ലാവരോടും പകയായി. അവസാനം അതു മൂന്നുപേരുടെ കൊലപാതകത്തില്‍ കലാശിച്ചു. ഇളയ കുട്ടിയെ കൊന്നത് സൗമ്യ അല്ലെന്നും അസുഖബാധിതയായാണു കുട്ടി മരിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.