Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും ‘പേടിപ്പെടുത്തുന്ന’ ഇടം; ഉറുമ്പു പോലും കടക്കാത്ത സുരക്ഷയിൽ കിം

North-Korea-Kim-Jong-Un-Security-2 കിം ജോങ് ഉന്നിന്റെ വാഹനത്തിനു ചുറ്റും സുരക്ഷാവലയം തീർത്ത് അംഗരക്ഷകരുടെ സംഘം. ചിത്രം: എഎഫ്പി

സോൾ∙ ഉത്തര കൊറിയൻ വിഷയം പരാമർശിക്കവേ ഒരിക്കൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ പറഞ്ഞു: ‘ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പ്രദേശമാണ് ഉത്തര–ദക്ഷിണ കൊറിയൻ അതിർത്തിയിലെ സൈനിക മുക്ത മേഖല എന്നറിയപ്പെടുന്നയിടം’. സൈനികർ ഇല്ലെന്നാണു പറയുന്നതെങ്കിലും ഇത്രയേറെ സുരക്ഷയുള്ള വേറൊരിടം ലോകത്തിൽ അപൂര്‍വമാണ്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ നിന്ന് 50 കി.മീ. മാറി 250 കിലോമീറ്ററോളം നീളത്തിലാണ് ഈ അതിർത്തി. നാലു കിലോമീറ്ററാണു പ്രദേശത്തിന്റെ വീതി. വൈദ്യുതവേലി കെട്ടിയും ചവിട്ടിയാൽ പൊട്ടിത്തെറിക്കുന്ന കുഴിബോംബുകൾ പാകിയും ടാങ്കുകളെ പ്രതിരോധിക്കുന്ന കവചങ്ങൾ തീർത്തുമാണ് അതിർത്തിയിൽ ഇരുകൊറിയകളും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

അതിർത്തിയോടു ചേർന്നുള്ള ദക്ഷിണ കൊറിയയിലെ പൻമുൻജോങ്ങിലേക്കാണു ചരിത്രം കുറിച്ചുള്ള കിമ്മിന്റെ ഇത്തവണത്തെ സന്ദർശനം. ഇരുകൊറിയകളും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന സംഘർഷം കുപ്രസിദ്ധം. അതിനാൽത്തന്നെ കിമ്മിന്റെ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല ഉത്തരകൊറിയ. കിമ്മിനൊപ്പം അകമ്പടി സേവിച്ചിരിക്കുന്ന അംഗരക്ഷകരെ തിരഞ്ഞെടുത്തതു പോലും മികവിന്റെ അടിസ്ഥാനത്തിലാണ്. ഉയരം, ഫിറ്റ്നസ്, ഉന്നം പിടിക്കാനുള്ള ശേഷി, കായികാഭ്യാസങ്ങളിലെ മികവ് എന്നിവയ്ക്കൊപ്പം ആകാരസൗഷ്ഠവം ഉൾപ്പെടെ പരിഗണിച്ചാണ് അംഗരക്ഷകരുടെ തിരഞ്ഞെടുപ്പ്. സൈനിക മുക്ത മേഖലയിലേക്ക് എത്തുമ്പോഴും ദക്ഷിണകൊറിയയിലേക്കു കടക്കുമ്പോഴും കിമ്മിനും അദ്ദേഹത്തിന്റെ കാറിനു ചുറ്റിലുമായി ഈ അംഗരക്ഷകരുടെ ഒരു സംഘം തന്നെയുണ്ടായിരുന്നു.

കൈത്തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളൊന്നും പുറമെ കണ്ടില്ലെങ്കിലും അംഗരക്ഷകരുടെ പോക്കറ്റുകളിൽ ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതിന്റെ സൂചനകൾ മാധ്യമങ്ങൾ പുറത്തുവിട്ടു. കൈത്തോക്കു മാത്രമേ കൈവശം വയ്ക്കാൻ അനുവാദമുള്ളൂവെങ്കിലും മേഖലയിൽ ഇരു വിഭാഗം സൈന്യവും അതീവരഹസ്യമായി തീവ്രശേഷിയുള്ള ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ നിമിഷങ്ങൾക്കകം ഇവ പ്രവർത്തനസജ്ജമാകും. കിം പങ്കെടുക്കുന്ന ചടങ്ങുകളിലേക്ക് എത്തുന്ന വിദേശികൾക്കെല്ലാം കനത്ത സുരക്ഷാപരിശോധനയാണു നേരിടേണ്ടി വരാറുള്ളത്. മണിക്കൂറുകൾ നീളുന്ന പരിശോധനയ്ക്കു പിന്നാലെ അവരുടെ കയ്യിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫോണുകളുമെല്ലാം വാങ്ങിവയ്ക്കും.

സൈനിക യൂണിറ്റിന്റെ ഭാഗമായ ‘ഗാർഡ് കമാൻഡി’നാണ് ഉത്തര കൊറിയൻ നേതൃത്വത്തിന്റെ സുരക്ഷാചുമതല. ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവരുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന സൈനിക വിഭാഗമാണിവർ. രാജ്യത്തെ സൈനിക കേന്ദ്രങ്ങളും വിവിധ പ്ലാന്റുകളും ഫാമുകളുമെല്ലാം സന്ദർശിക്കാൻ കിം പോകുമ്പോള്‍ ആറു ‘തല’ത്തിലുള്ള സുരക്ഷയാണ് ഗാർഡ് കമാൻഡുകൾ ഒരുക്കിയിരുന്നത്. ‘ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷാകവചങ്ങളിലൊന്നാണത്. ഒരു ഉറുമ്പിനു പോലും അകത്തേക്കു കടക്കാനാകില്ല’–ഉത്തര കൊറിയൻ ഏകാധിപതിയായിരുന്ന കിം ജോങ് ഇല്ലിന്റെ അംഗരക്ഷകരുടെ കൂട്ടത്തിലുണ്ടായിരുന്ന റി യോങ് ഗുക്ക് 2013ൽ തന്റെ ഓർമക്കുറിപ്പിലെഴുതി. ഉത്തര കൊറിയയിൽ നിന്നു രക്ഷപ്പെട്ടോടിയ സൈനികരിലൊരാളാണ് റി യോങ്.

കിം ജോങ് ഉന്നിന്റെ സുരക്ഷയിൽ ഇതിനേക്കാളും ശക്തമായ മാർഗങ്ങളാണു പിന്തുടരുന്നത്. ഉത്തര കൊറിയൻ സേന രൂപീകരിച്ചതിന്റെ എഴുപതാം വാർഷികം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആഘോഷിച്ചപ്പോൾ നടത്തിയ സൈനിക പരേഡിൽ മൂന്നു പുതിയ സൈനിക വിഭാഗം പലരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. കിമ്മിനു സുരക്ഷയൊരുക്കാൻ വേണ്ടി മാത്രമായി രൂപംകൊടുത്ത വിഭാഗങ്ങളായിരുന്നു അത്. ഉത്തര കൊറിയയിൽ എല്ലായിപ്പോഴും യൂണിഫോം ധരിച്ച മിലിട്ടറി ജനറൽ കിമ്മിനൊപ്പമുണ്ടാകും, അയാളുടെ കയ്യിലൊരു തോക്കും! കിമ്മിന്റെ കുടുംബംഗങ്ങൾക്കുമുണ്ട് ഇതേ സുരക്ഷ. അടുത്തിടെ കിമ്മിന്റെ സഹോദരി കിം യോ ജോങ് ശീതകാല ഒളിംപിക്സിനു ദക്ഷിണ കൊറിയയിലേക്കെത്തിയപ്പോൾ വൻ സുരക്ഷാസംഘമാണ് ഒപ്പമുണ്ടായിരുന്നത്.

ഉത്തര കൊറിയൻ അതിർത്തി കടന്നു ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്കു നേരെയും പലപ്പോഴും കനത്ത തിരിച്ചടിയാണുണ്ടാവുക. അടുത്തിടെ രക്ഷപ്പെടാൻ ശ്രമം നടത്തിയ ഉത്തര കൊറിയയുടെ ഒരു സൈനികനു നേരെയുണ്ടായ വെടിവയ്പ് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇത്രയേറെ മാരകമായി വെടിയുണ്ടകളേറ്റ ഒരു ശരീരം താൻ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ആ സൈനികനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്.

1984ലും അതിർത്തിയിൽ സംഘർഷമുണ്ടായിട്ടുണ്ട്. ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്ക് സൈനിക മുക്ത മേഖലയിലൂടെ കടക്കാൻ ഇരുപത്തിരണ്ടുകാരനായ സോവിയറ്റ് ടൂറിസ്റ്റ് ശ്രമിച്ചതാണു പ്രശ്നമായത്. പക്ഷേ എന്താണു സംഗതിയെന്നു മനസ്സിലാകും മുൻപ് ഇരുവിഭാഗവും വെടിവയ്പു തുടങ്ങിക്കഴിഞ്ഞിരുന്നു. അന്നു മൂന്ന് ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെട്ടു, ദക്ഷിണ കൊറിയയുടെ ഭാഗത്തു നിന്ന് ഒരു സൈനികനും. എല്ലാറ്റിനും കാരണക്കാരനായ വാസിലി മടുസോക്ക് എന്ന സോവിയറ്റ് സ്വദേശിയാകട്ടെ ജീവനോടെ രക്ഷപ്പെട്ടു.