സോൾ∙ കാലങ്ങളും കാലാവസ്ഥയും തകർത്ത ആ കോൺക്രീറ്റ് സ്ലാബുകളിൽ കിം കാലുവച്ചപ്പോൾ തിരുത്തപ്പെട്ടതു ചരിത്രം. ആയിരക്കണക്കിനു സൈനികരെയും ലോകത്തെ ഭീതിപ്പെടുത്തുന്ന ആണവായുധങ്ങളെയും സാക്ഷി നിർത്തിയായിരുന്നു ദക്ഷിണ കൊറിയയിലേക്കുള്ള ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രവേശനം.
ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങിൽനിന്നു കാറിലാണു കിം ജോങ് ഉൻ ഇന്നു പൻമുൻജോങ്ങിലെത്തിയത്. സൈനികമുക്ത മേഖലയായ പൻമുൻജോങ്ങിൽ ഇരുരാജ്യങ്ങളിലുമായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഉത്തരകൊറിയൻ ഭാഗത്തേക്കു നടന്നെത്തിയ കിം ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ–ഇന്നിന്റെ കരം കവർന്നു. ദക്ഷിണകൊറിയൻ വശത്തേക്കു കടക്കുന്നതിനു മുൻപ് ഉത്തരകൊറിയയിലേക്ക് മൂണ്‍ ജെയെ ക്ഷണിക്കുകയും അതിർത്തി കടത്തുകയും ചെയ്തു.
സൈനികമുക്ത മേഖലയായ പൻമുൻജോങ്ങില്‍ ഇരുവരും കരംകവർന്നതോടെ തിരുത്തിക്കുറിക്കപ്പെട്ട ചരിത്രത്തിനുമുന്നിൽ ലോകരാജ്യങ്ങൾ തലകുനിച്ചു. ദക്ഷിണകൊറിയയിൽ എത്തിയ കിം ജോങ്ങിനു ഹാർദ്ദമായ സ്വാഗതമാണ് അവർ ഒരുക്കിയിരുന്നത്. പാരമ്പര്യം വിളിച്ചോതുന്ന വേഷവിധാനത്തിൽ അണിനിരന്നും പരമ്പരാഗത സംഗീതത്താൽ അകമ്പടിയൊരുക്കിയുമാണു കിമ്മിനെ അവർ സ്വീകരിച്ചത്.