മലപ്പുറം∙ പ്രസ് ക്ലബിൽ അതിക്രമിച്ചു കയറി മാധ്യമപ്രവർത്തകരെ മർദിച്ച കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, പ്രസ് ക്ലബിനു സമീപത്ത് അപ്രതീക്ഷിതമായി സംഘർഷമുണ്ടായതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു.
ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ നേരിട്ടാണു പ്രസ് ക്ലബിലുണ്ടായ ആർഎസ്എസ് ആക്രമണക്കേസ് അന്വേഷിക്കുന്നത്. പരുക്കേറ്റ മാധ്യമപ്രവർത്തകരുടെയും ബൈക്ക് യാത്രക്കാരന്റെയും മൊഴി ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിൽ എടുത്തിരുന്നു. കഴിഞ്ഞദിവസം രാത്രി ആർഎസ്എസ് കാര്യാലയത്തിനു നേരെ അജ്ഞാതർ സ്ഫോടകവസ്തു എറിഞ്ഞെന്ന് ആരോപിച്ചു രാവിലെ നടത്തിയ പ്രകടനത്തിനിടെയാണു മാധ്യമപ്രവർത്തകരെ ആക്രമിച്ചത്.
പ്രകടനത്തിനിടെ കടന്നുപോകാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ കയ്യേറ്റം ചെയ്തതു പ്രസ് ക്ലബ് കെട്ടിടത്തിൽനിന്നു മാധ്യമപ്രവർത്തകർ ക്യാമറയിൽ പകർത്താൻ ശ്രമിച്ചതാണു പ്രകോപനം. ചന്ദ്രിക ഫൊട്ടോഗ്രഫർ ഫുആദ് സനീൻ, റിപ്പോർട്ടർ ഷഹബാസ് വെള്ളില എന്നിവർക്കാണു മർദനമേറ്റത്. ഫുആദിന്റെ ഫോൺ അക്രമികൾ കവർന്നു. ബൈക്ക് യാത്രക്കാരൻ അബ്‌ദുല്ല ഫവാസും ഫുആദും ചികിൽസയിലാണ്.