കാസർകോട്∙ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് അധ്യാപകൻ മരിച്ചു. സഹോദരനു പരുക്കേറ്റു. അണങ്കൂർ ചാലയിലെ അബ്ദുർ റഹ്മാന്റെ മകൻ മുഫീദ് ഹുദവി (25) ആണു മരിച്ചത്. സഹോദരൻ ഇർഷാദി (23)നെ സാരമായി പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു ഗൾഫിലേക്കു പോകേണ്ട സഹോദരൻ ഇർഷാദിനെ തളങ്കര മാലിക്ക് ദിനാറിൽ സിയാറത്തിനായി കൊണ്ടുപോയി മടങ്ങവെ ഇവർ സഞ്ചരിച്ച ബൈക്കിൽ ആന്ധ്രയിൽനിന്നു മാലിക്ക് ദിനാർ ദർഗയിലേക്കു പോവുകയായിരുന്നവർ സഞ്ചരിച്ച കാറിടിച്ചാണ് അപകടമുണ്ടായത്.
തളങ്കര ക്ലോക്ക് ടവറിനടുത്താണു സംഭവം. ബൈക്കിൽനിന്നു തെറിച്ചു റോഡിൽ വീണപ്പോൾ ഹെൽമറ്റ് തകർന്ന് കഴുത്തിൽ ആഴത്തിൽ മുറിവേറ്റു പരുക്കേറ്റിരുന്നു. ബൈക്കിന്റെ പിന്നിലിരിക്കുകയായിരുന്ന ഇർഷാദിന്റെ കൈയ്ക്കും തലയ്ക്കുമാണു പരുക്കേറ്റത്. ഇരുവരെയും ഉടൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷയ്ക്കു ശേഷം മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മുഫീദ് ഹുദവി പുലർച്ചെയാണു മരിച്ചത്.
ബെദിര പിടിഎംഎച്ച്എസിലെ അറബിക് അധ്യാപകനായ മുഫീദ് ഹുദവി എസ്കെഎസ്എസ്എഫ് ബെദിര ശാഖ ജനറൽ സെക്രട്ടറിയും അണങ്കൂർ ക്ലസ്റ്റർ കൗൺസിൽ അംഗവുമാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ ബെദിര മുഹിയദ്ദീൻ പള്ളി പരിസരത്ത് ഖബറടക്കും. മാതാവ്. സുഹറ. മറ്റു സഹോദരങ്ങൾ: മുനീർ (തിരുവനന്തപുരം), അഫ്‌സൽ, നഫീസത്ത് മിസ്രിയ, നസ്‌റീന.