സോൾ∙ ആണവനിരായുധീകരണം ചർച്ച ചെയ്യുന്നതിനായി ഉത്തര, ദക്ഷിണ കൊറിയകൾ തമ്മിൽ ഉന്നതതല യോഗം നടത്താൻ തീരുമാനം. ഈ മാസം 16ന് യോഗം ചേരുമെന്ന് ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 27 ന് ഇരുകൊറിയകളും നടത്തിയ ഉച്ചകോടിയിൽ, ഏഴു ദശകമായി നിലനിന്നിരുന്ന ‘യുദ്ധം’ അവസാനിപ്പിക്കാൻ ധാരണയായിരുന്നിരുന്നു. കൂടാതെ പൂർണ ആണവനിരായുധീകരണത്തിനും തീരുമാനിച്ചു. ഇക്കാര്യങ്ങളിൽ കൂടുതൽ ചർച്ചയ്ക്കാണ് തീരുമാനമെടുത്തിരിക്കുന്നത്.
പാൻമുൻജോമിലെ ‘സമാധാന വീട്ടിൽ’ തന്നെയായിരിക്കും ചർച്ച നടത്തുക. ഏപ്രിലിൽ ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണകൊറിയയുടെ പ്രസിഡന്റ് മൂൺ ജേ ഇന്നും നടത്തിയ ഉച്ചകോടിയിലാണു കൊറിയൻ ഉപദ്വീപിലെ അണ്വായുധ നിരായുധീകരണ നടപടികൾക്കു തീരുമാനിച്ചത്. ഇരുരാജ്യങ്ങൾക്കും വ്യാവസായികമായി സഹകരിച്ചു പ്രവർത്തിക്കാൻ കെയ്സോങ്ങിൽ സംയുക്ത ഓഫിസ് തുടങ്ങാനും ഉച്ചകോടിയിൽ തീരുമാനമായിരുന്നു.