Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിഹാസമാകാം, പക്ഷേ നുണകൾ വേണ്ട: നിയമനടപടിക്കൊരുങ്ങി കെ.ടി. ജലീൽ

kt-jaleel-trolls മന്ത്രി കെ.ടി. ജലീൽ, സമൂഹമാധ്യമത്തിൽ മന്ത്രി പങ്കുവച്ച ചിത്രം

തിരുവനന്തപുരം∙ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നുണപ്രചരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി കെ.ടി. ജലീൽ. ആരു തെറ്റു ചെയ്താലും വിമർശിക്കണം ചൂണ്ടിക്കാണിക്കണം. എന്നാൽ അസത്യം സത്യമാണെന്ന ഭാവത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർ മുകളിലിരുന്ന് "ഒരാൾ" ഇതൊക്കെ കാണുന്നുണ്ടെന്ന വസ്തുത മറക്കരുത്–മന്ത്രി പ്രതികരിച്ചു.

വ്യാജവാർത്തകൾ ചമയ്ക്കുന്നതിലും അതു പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിജെപിയും മുസ്‍ലിം ലീഗും. കളിയാക്കലോ പരിഹാസമോ ആകാം. പക്ഷേ കല്ലുവെച്ച നുണ കെട്ടിച്ചമച്ചു നാടുനീളെ വിളംബരപ്പെടുത്തുന്ന ശൈലി ഒരു നിലയ്ക്കും പ്രോൽസാഹിപ്പിക്കാൻ കഴിയില്ലെന്നും ജലീൽ സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. എല്ലാവർക്കും റംസാൻ മുബാറക്കും ആശംസിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. 

കെ.ടി. ജലീലിന്റെ കുറിപ്പിന്റെ പൂർണ രൂപം: 

വ്യാജ വാർത്തക്കെതിരെ നിയമ നടപടി ...... 

വ്യാജവാർത്തകൾ ചമയ്ക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിജെപിയും മുസ്‍ലിംലീഗും. യാതൊരു തത്വദീക്ഷയുമില്ലാതെ പച്ചക്കള്ളം സത്യമാണെന്ന രൂപേണ അവതരിപ്പിക്കുന്നതിൽ ഇരുപാർട്ടികൾക്കുമുള്ള മിടുക്ക് ആരെയും അതിശയിപ്പിക്കും. മോദിയുടെ നുണപ്രചാരണത്തിനു ന്യായമായി സംഘി ബുദ്ധിജീവി പറഞ്ഞത് സത്യമല്ലാത്ത ഒരു കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുമ്പോൾ കേൾവിക്കാരിൽ പത്തു ശതമാനമെങ്കിലും അതു സത്യമാണെന്നു വിശ്വസിച്ചാൽ ബിജെപിക്കു ലാഭമാണെന്നാണ്. മതം തലയ്ക്ക്പിടിച്ച് മത്തു മറിഞ്ഞ അനുയായികളുള്ള പാർട്ടികളാണ് ഗീബൽസിയൻ തന്ത്രം രാഷ്ട്രീയ നേട്ടത്തിനും വ്യക്തിവിരോധം മൂത്തും പയറ്റുക.

ലീഗ് നേതൃത്വം പക്വമാർന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കാറ്. എന്നാൽ അനുയായികൾ നടത്തുന്ന അപവാദ പ്രചരണങ്ങളെ ലീഗ് നേതാക്കൾ ഫലപ്രദമായി തടയാൻ ശ്രമിക്കാറില്ല. ലീഗിന്റെ സൈബർ പോരാളികളെന്നു ചമയുന്നവർ ആത്യന്തികമായി ദൈവ വിശ്വാസികളാണെന്ന സാമാന്യബോധം പോലും ഇല്ലാതെയാണു പെരുമാറാറുള്ളത്. കളവ് പറയൽ നിഷിദ്ധമാക്കിയ പ്രവാചകന്റെ അനുയായികളെന്ന് "അഭിമാനം" കൊള്ളുന്നവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഇസ്‍ലാമിനെക്കുറിച്ച് തന്നെ അവമതിപ്പുണ്ടാക്കും.

ആരു തെറ്റു ചെയ്താലും വിമർശിക്കണം, ചൂണ്ടിക്കാണിക്കണം. അസത്യം സത്യമാണെന്ന ഭാവത്തിൽ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നവർ മുകളിലിരുന്ന് "ഒരാൾ" ഇതൊക്കെ കാണുന്നുണ്ടെന്ന വസ്തുത മറക്കരുത്. റംസാൻ സമാഗതമാവുകയാണ്. എനിക്കു നല്ലത് വരുത്താൻ പ്രാർഥിക്കണമെന്നല്ല ഇത്തരക്കാരോടുള്ള അപേക്ഷ. നിങ്ങൾ ട്രോളിയ ഇതോടൊപ്പം ഇമേജായി ചേർത്തിട്ടുള്ള ചിത്രത്തിൽ പറയുന്ന വിഷയത്തിൽ സത്യത്തിന്റെ ഒരു അണുമണിത്തൂക്കമെങ്കിലുമുണ്ടെങ്കിൽ  ഈ റംസാൻ നാളുകളിൽ ഈയുള്ളവന്റെ സർവ്വനാശത്തിനായി മനസ്സറിഞ്ഞു നിങ്ങളോരോരുത്തരും പ്രാർഥിക്കുക. ട്രോളൻമാരോടും അത് ഷെയർ ചെയ്തവരോടും ഇതിൽ ശരിയുടെ അംശമുണ്ടെന്ന് കരുതുന്നവരോടും ഇതിലപ്പുറം ഞാനെന്ത് പറയാനാണ്?.

പത്തു മാസം മുൻപാണ് എന്നെ ബന്ധിപ്പിച്ചു ഒരശ്ലീല ഫൊട്ടോ ഒരു യൂത്ത് ലീഗ് പ്രവർത്തകൻ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി. ഗൾഫിലായിരുന്ന അദ്ദേഹം നാട്ടിലെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. ചെയ്ത തെറ്റിൽ പശ്ചാത്തപിച്ചു കലങ്ങിയ കണ്ണുകളുമായി വന്ന ആ സുഹൃത്തിനോട് എന്തു പറയാൻ. പരാതിയില്ലെന്ന് എഴുതിക്കൊടുത്തു. അയാൾ കുറ്റവിമുക്തനായി. താഴേകൊടുത്ത ചിത്രത്തിൽ ചേർത്ത വാചകങ്ങൾ പടച്ചു വിട്ടവർക്കെതിരായി നിയമനടപടി സ്വീകരിക്കുകയല്ലാതെ മറ്റു വഴികളില്ല. കളിയാക്കലോ പരിഹാസമോ ആകാം. പക്ഷേ കല്ലുവച്ച നുണ കെട്ടിച്ചമച്ച് നാടുനീളെ വിളംബരപ്പെടുത്തുന്ന ശൈലി ഒരു നിലക്കും പ്രോൽസാഹിപ്പിക്കാൻ കഴിയില്ല. എല്ലാവർക്കും റംസാൻ മുബാറക്ക് .

related stories