Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയില്ലാത്ത സഹോദരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച് ബന്ധു; കണ്ണടച്ച് പൊലീസ്

Adoor-Molestation-Victims അടൂരിൽ പീ‍ഡനത്തിനിരയായ സഹോദരങ്ങൾ

അടൂർ ∙ അമ്മയില്ലാത്ത സഹോദരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ സംരക്ഷിച്ചു പൊലീസ്. പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് ഒരു മാസം കഴിഞ്ഞിട്ടും പത്തനംതിട്ട അടൂര്‍ പൊലീസിനു പ്രതിയെ പിടികൂടാനായില്ല. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണ് പീ‍ഡിപ്പിച്ചതെന്നു കുട്ടികള്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

പത്തനംതിട്ട അടൂരിലെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു അടുത്ത ബന്ധുവിന്റെ ക്രൂരത. ആറുമാസം മുൻപു വരെ വൻപീഡനമാണ് അവർ നേരിട്ടത്. അമ്മയുടെ മരണത്തെ തുടര്‍ന്ന് കുട്ടികളെ താമരശേരിയിലെ അച്ഛന്റെ സഹോദരിയുടെ വീട്ടിലെത്തിച്ചപ്പോഴാണു പീഡന വിവരം പുറത്തായത്. അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് കുട്ടികളെ ചൈല്‍‍ഡ് ലൈന്‍ മുഖേനെ കൗണ്‍സിലിങ്ങിനു വിധേയരാക്കുകയായിരുന്നു. പതിമൂന്ന് വയസ്സുള്ള സഹോദരനെയും ബന്ധു വെറുതെ വിട്ടില്ല.

വിദേശത്തായിരുന്ന അച്ഛന്‍റെ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ മുഖേന താമരശേരി പൊലീസില്‍ പരാതി നല്‍കിയത്. വൈദ്യ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി താമരശേരി പൊലീസ്, അടൂര്‍ പൊലീസിനു കേസ് കൈമാറി. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസ് തയാറായിട്ടില്ല.

പോക്സോ നിയമപ്രകാരം അടൂര്‍ പൊലീസിന്‍റേത് ക്രിമിനല്‍ കുറ്റമാണ്. ആരോരുമില്ലാത്ത ഈ കുട്ടികള്‍ക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടലാണ് ആവശ്യമെന്ന് നാട്ടുകാർ പറയുന്നു.