റായ്പുർ∙ ഛത്തിസ്ഗഡിലെ ദന്തേവാഡയിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് സ്ഫോടനത്തിൽ ആറു ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ജവാന്മാർ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം സ്ഫോടനത്തിൽ തകരുകയായിരുന്നു. ഇതിനു പിന്നാലെ മാവോയിസ്റ്റുകൾ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ റോഡിൽ വലിയ കുഴിയും രൂപപ്പെട്ടു.
ഛത്തിസ്ഗഡ് ആംഡ് ഫോഴ്സ്, ദന്തേവാഡ ജില്ലാ ഫോഴ്സ് എന്നിവയിലെ ജവാന്മാരാണു മരിച്ചത്. ജവാന്മാരുടെ ആയുധങ്ങൾ മാവോയിസ്റ്റ് സംഘം അപഹരിക്കുകയും ചെയ്തു. റോഡ് നിർമാണത്തിനുള്ള സാമഗ്രികളുമായി പോയ വാഹനത്തെ അനുഗമിക്കുകയായിരുന്നു സൈനികർ. ഛത്തിസ്ഗഡിൽ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയാണ് ദന്തേവാഡ. സംഭവത്തെത്തുടർന്നു കൂടുതൽ സൈന്യം മേഖലയിലേക്കു തിരിച്ചിട്ടുണ്ട്. ഈ ഭാഗത്ത് തിരച്ചിലും ശക്തമാക്കി.