Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാവാ പ്രവാഹങ്ങൾ കൂടിച്ചേരുന്നു; ചൂടേറി, വേഗം കൂടി ഹവായിയിൽ പുതിയ ‘ഭീഷണി’

Kilauea-volcano-Hawaii കിലോയ അഗ്നിപർവതത്തിൽ നിന്നു പൊട്ടിയൊലിക്കുന്ന ലാവ. ചിത്രം: എഎഫ്പി

പഹൊവ∙ ഹവായ് ദ്വീപില്‍ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് പുറന്തള്ളപ്പെടുന്ന ലാവ ‘സ്വഭാവം’ മാറുന്നു. രണ്ടാഴ്ചയായി കിലോയ അഗ്നിപർവതത്തിൽ നിന്നു തുടരുന്ന ലാവാ പ്രവാഹം നേരത്തേ കെട്ടിക്കിടന്നിരുന്ന ഭൂഗർഭ ലാവയുമായി ചേർന്നാണ് കൂടുതൽ ചൂടേറിയതായി മാറിയത്. ഇതോടൊപ്പം ഇവയുടെ ദ്രവസ്വഭാവവും കൂടി. 1955 മുതൽ ഭൂമിക്കടിയിൽ പുറത്തേക്കു വരാനാകാതെ കെട്ടിക്കിടന്നിരുന്ന ലാവയുമായി പുതുതായി രൂപപ്പെട്ട ലാവ ചേർന്നതാണു പ്രശ്നം രൂക്ഷമാക്കിയത്. അതിനിടെ പല വിള്ളലുകളിൽ നിന്നുള്ള ലാവാ പ്രവാഹം കൂടിച്ചേരുന്നതും ഭീഷണിയായിട്ടുണ്ട്.

പുതിയ സാഹചര്യത്തിൽ നാശനഷ്ടങ്ങളും ഏറുകയാണ്. വെള്ളിയാഴ്ച വൈകിട്ടാണ് ഒരു വിള്ളലിൽ നിന്ന് അപ്രതീക്ഷിതമായി ലാവ പുറത്തേക്കു ചാടിയത്. ഇത് റോഡിലൂടെ ഉരുകിയൊലിച്ചെത്തിയതോടെ നാലു വീടുകൾ കൂടി കത്തി നശിച്ചു. ഇതിനിടയിൽ ഒറ്റപ്പെട്ടു പോയ താമസക്കാരെ ഹെലികോപ്ടറിലെത്തിയാണു രക്ഷപ്പെടുത്തിയത്. റോഡിലുണ്ടായ ചെറിയ തോതിലുള്ള ലാവാപ്രവാഹം ഭീഷണിയാകില്ലെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പെട്ടെന്ന് ഇത് ശക്തി പ്രാപിച്ചതോടെ കുടുങ്ങിപ്പോയ മൂന്നു പേരെയാണു രക്ഷിച്ചത്. 

മേയ് മൂന്നിന് ആരംഭിച്ച് ഇതുവരെ നാൽപതോളം കെട്ടിടങ്ങൾ ലാവാപ്രവാഹത്തിൽ നശിച്ചിട്ടുണ്ട്. രണ്ടായിരത്തോളം പേരെയാണു ദ്വീപില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്. ലാവാ പ്രവാഹം എന്ന് അവസാനിക്കുമെന്നു പോലും പറയാനാകാത്ത സാഹചര്യത്തിലാണു പുതിയ ഭീഷണി. പല വിള്ളലുകളിൽ നിന്നും പുറന്തള്ളപ്പെടുന്ന ലാവാപ്രവാഹം ഒരുമിച്ചു ചേരുന്നതും ഭീഷണിയാകുന്നുണ്ട്. ആകെയുള്ള 22 വിള്ളലുകളിൽ രണ്ടെണ്ണത്തിൽ നിന്നൊഴുകുന്ന ലാവ കഴിഞ്ഞ ദിവസം ഒരുമിച്ചു ചേ‌ർന്നു. മണിക്കൂറിൽ 274 മീറ്റര്‍ വേഗതയിൽ വൻതോതിലാണ് ഇതിന്റെ സഞ്ചാരമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ ഗവേഷകർ വ്യക്തമാക്കി. 

ദ്വീപിന്റെ തെക്കുകിഴക്കൻ ഭാഗത്തേക്കാണു ലാവ ഒഴുകുന്നത്. നിലവിൽ കടലിൽ നിന്ന് രണ്ടു കിലോമീറ്ററിനടുത്താണ് ലാവയെന്നും ഗവേഷകർ അറിയിച്ചു. ചില വിള്ളലുകളിൽ നിന്ന് 100 മീറ്റർ ഉയരത്തിലേക്കു വരെ ലാവ ചീറ്റിത്തെറിക്കുന്നതായി ആകാശ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ദ്വീപിലെ പ്രധാന ഹൈവേയെയും ലാവാ പ്രവാഹം ബാധിക്കുകയാണെങ്കിൽ കൂടുതൽ പേരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റേണ്ടി വരും. നിലവിൽ ഹൈവേ 137ന്റെ ഒരു മൈൽ മാത്രം അകലെയാണ് ലാവാ പ്രവാഹം. ഏറ്റവും പുതിയ പൊട്ടിത്തെറിയിൽ വെള്ളിയാഴ്ച രാത്രി 3048 മീറ്റർ ഉയരത്തിലേക്കാണ് അഗ്നിപർവതത്തിൽ നിന്നു ചാരവും പുകയും ഉയർന്നത്. അടുത്ത കാലത്തുണ്ടായതിൽ ഏറ്റവും ശക്തമായ പൊട്ടിത്തെറിയായിരുന്നു അത്.