ലണ്ടൻ∙ ഇന്ത്യൻ വംശജയായ ഫാർമസിസ്റ്റ് ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ഭർത്താവെന്നു പൊലീസ്. മുപ്പത്തിനാലുകാരിയായ ജസീക്ക പട്ടേൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് മിതേഷ് പട്ടേലിനെ(36)തിരെ കോടതി കൊലക്കുറ്റം ചുമത്തി. ടീസൈഡ് മജിസ്ട്രേറ്റ്സ് കോടതിയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റിന് ഉത്തരവിട്ടത്.
വടക്കൻ ഇംഗ്ലണ്ടിലെ വീട്ടിൽ കഴിഞ്ഞ തിങ്കളായാഴ്ചയാണു ജസീക്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനൊപ്പം മിഡിൽസ്ബറോയിൽ ഫാർമസി ഷോപ് നടത്തുകയായിരുന്നു ജസീക്ക. മാഞ്ചസ്റ്ററില്‍ പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. ദമ്പതിമാർ തമ്മിൽ അസ്വാരസ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു. എന്താണു കൊലപാതകത്തിനു പിന്നിലെന്നും വ്യക്തമായിട്ടില്ല.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മൂന്നുവർഷമായി ഇരുവരും ചേർന്നു ഫാർമസി നടത്തുന്നു. ഇതിനു സമീപത്തു തന്നെയാണ് വീടും. മിഡിൽസ്ബറോയിലെ ഈ വീട്ടിലാണു ജസീക്കയുടെ മൃതദേഹം കണ്ടെത്തിയത്. ഫൊറൻസിക് ഉദ്യോഗസ്ഥരുൾപ്പെടെ എത്തി തെളിവെടുത്തിരുന്നു. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.