Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിച്ചുകയറ്റം തുടരുന്നു; തുടർച്ചയായി ഏഴാം ദിവസവും പെട്രോള്‍, ഡീസൽ വിലവർധന

petrol

തിരുവനന്തപുരം∙ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതിനു പിന്നാലെ വീണ്ടും കുതിച്ചുയർന്ന് കേരളത്തിലെ പെട്രോൾ, ഡീസൽ വില. തുടർച്ചയായ ഏഴാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വർധിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയും കൂടി. പെട്രോളിനു നിലവിൽ ലീറ്ററിനു 80.39 രൂപയും ഡീസലിനു 73.38 രൂപയുമാണ്. ആദ്യമായിട്ടാണ് പെട്രോൾ വില സംസ്ഥാനത്ത് ലീറ്ററിന് 80 രൂപ രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പെട്രോളിന് ലീറ്ററിന് 79.69 രൂപയും ഡീസലിന് 72.82 രൂപയുമായിരുന്നു. 

കർണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. പിന്നിട്ട ഏഴു ദിവസവും വില വർധനയുണ്ടായി. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വർധനയ്ക്കു സാധ്യതയുണ്ടെന്നാണു സൂചനകൾ. കർ‌ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുൻപുള്ള 19 ദിവസങ്ങളിൽ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല.

ക്രൂഡോയിൽ വിലവർധന, ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്ക്കു‌ണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങൾ. വില താഴ്ന്നുനിന്നപ്പോൾ വർധിപ്പിച്ച നികുതികൾ കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായതുമില്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ പകുതിയോളം നികുതികളാണ്. ഇറാനുമായുള്ള ആണവക്കരാറിൽ നിന്നു യുഎസ് പിന്തിരിഞ്ഞതു രാജ്യാന്തര എണ്ണ വിപണിക്കു ദീർഘകാല ഭീഷണിയാണ്.