പാലക്കാട് ∙ കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് മൂന്നു പേർ മരിച്ചതു നിപ്പാ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആരോഗ്യ മന്ത്രാലത്തെയും ലോകാരോഗ്യ സംഘടനയെയും വിവരം അറിയിച്ചിട്ടുണ്ട്. പരിഭ്രാന്തി ആവശ്യമില്ല. ബോധവൽക്കരണം ഊർജിതമാക്കാൻ നിർദേശം നൽകി. ആരോഗ്യ മന്ത്രിയും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും നേരിട്ട് ബോധവൽക്കരണ ക്യാംപിനു നേതൃത്വം നൽകും. ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ എല്ലായിടത്തും ജാഗ്രത പാലിക്കണം. ചികിത്സയെക്കുറിച്ച് ആരും വേവലാതിപ്പെടേണ്ട. സര്‍ക്കാര്‍ സുസജ്ജമായ സംവിധാനമൊരുക്കും. സ്വകാര്യ ആശുപത്രികള്‍ അടക്കം എല്ലാരും ഒന്നിച്ചു നിൽക്കണമെന്നും പിണറായി ചൂണ്ടിക്കാട്ടി. നിപ്പാ വൈറസ് വായുവിലൂടെ പരക്കില്ലെന്നും രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണു പകരുകയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോഴിക്കോട് കിണർവെള്ളത്തിലൂടെയാണ് രോഗം പകർന്നതെന്നു കണ്ടെത്തിയതിനാൽ കിണർ മൂടിയെന്നു ശൈലജ വ്യക്തമാക്കി.