ന്യൂഡൽഹി ∙ ഗാന്ധിജയന്തിക്ക് ട്രെയിനുകളിലും റയിൽവേ സ്റ്റേഷൻ പരിസരത്തും മാംസാഹാരം നിരോധിക്കാൻ റെയിൽവേ ആലോചിക്കുന്നു. ഇക്കാര്യത്തിൽ റെയിൽവേ ബോർഡ് ശുപാർശ സമർപ്പിച്ചു കഴിഞ്ഞു. 2018, 19, 20 വർഷങ്ങളിൽ ഗാന്ധിജയന്തിക്ക് ട്രെയിനുകളിൽ സസ്യഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്നാണ് ബോർഡ് ജീവനക്കാർക്കു നിർദേശം നൽകിയിരിക്കുന്നത്.
ഗാന്ധിജിയുടെ 150 ാം ജന്മദിനം ആഘോഷിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായാണ് റയിൽവേയുടെ നീക്കം. ഇതുവഴി ഇന്ത്യയുടെ എക്കാലത്തെയും വലിയ സസ്യാഹാരവാദിക്ക് ആദരമർപ്പിക്കുകയാണ് ലക്ഷ്യം. ടിക്കറ്റുകളിൽ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്യുന്നുമുണ്ട്.
ദണ്ഡിയാത്രയുടെ അനുസ്മരണവും സ്വച്ഛതാ എക്സ്പ്രസ് ട്രെയിനുകളും അടക്കം മറ്റു നിരവധി പരിപാടികളും റെയിൽവേ ആസൂത്രണം ചെയ്യുന്നുണ്ട്.
2018, 19, 20 വർഷങ്ങളിൽ ഒക്ടോബർ രണ്ടിന് എല്ലാ ട്രെയിനുകളിലും റയിൽവേ സ്റ്റേഷനുകളിലും സസ്യാഹാരം മാത്രമേ വിതരണം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്നും എല്ലാ ജീവനക്കാരും അന്ന് സസ്യാഹാരദിനം ആയി ആചരിക്കണമെന്നും മേഖലാ അധികാരികൾക്ക് റയിൽവേ അധികൃതർ സർക്കുലർ നൽകിയിട്ടുണ്ട്.