കൊട്ടാരക്കര∙ യുഡിഎഫിന് പിന്തുണ നൽകാനുള്ള കേരള കോൺഗ്രസ് (എം) തീരുമാനം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ ജയത്തെ ബാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണി ഉണ്ടായിരുന്ന യുഡിഎഫിനെ തോൽപ്പിച്ചാണ് കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ എൽഡിഎഫ് ജയിച്ചത്. മാണിയുടെ തീരുമാനം പുതുമയുള്ളതല്ല.
1981ന് ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും കെ.എം. മാണി യുഡിഎഫ് പക്ഷത്തായിരുന്നു. അടുത്തിടെ നടന്ന വേങ്ങര, മലപ്പുറം ഉപതിരഞ്ഞെടുപ്പുകളിലും മാണി യുഡിഎഫിനൊപ്പമായിരുന്നു. ചെങ്ങന്നൂരിൽ കേരള കോൺഗ്രസിന്റെ വോട്ട് എൽഡിഎഫിനൊപ്പമാകും. ആർഎസ്എസ്, ബിജെപി വിരുദ്ധവോട്ടുകൾ മുഴുവനും എൽഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മേഖലാ റിപ്പോർട്ടിങ്ങിനു ശേഷം കൊട്ടാരക്കരയിൽ പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.