Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിൽ പൊലീസ് വെടിവയ്പ്; ഒൻപതു മരണം

tuticorin-sterlite-copper-protest തൂത്തുക്കുടിയിൽ സമരക്കാരും പൊലീസുകാരും ഏറ്റുമുട്ടിയപ്പോൾ. ചിത്രം: ട്വിറ്റർ

തൂത്തുക്കുടി ∙ തമിഴ്നാട്ടിലെ തുറമുഖപട്ടണമായ തൂത്തുക്കുടിയിൽ മലിനീകരണമുണ്ടാക്കുന്ന ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിനു നേരേയുണ്ടായ പോലീസ് വെടിവയ്പിൽ ഒൻപതു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കുണ്ട്. കനത്ത മലീകരണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്ന സ്റ്റെർലൈറ്റ് ഇൻഡസ്ട്രിയൽ പ്ലാന്റിനെതിരെ ആയിരക്കണക്കിനു പ്രദേശവാസികൾ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസമാണ് ഇന്ന്. ഇരുപതിനായിരത്തോളം പേർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചാണ് അക്രമാസക്തമായത്.

കലക്ടറുടെ ഓഫീസിലേക്കു ഇരച്ചു കയറിയ പ്രതിഷേധക്കാർ തീവയ്ക്കാൻ ശ്രമിച്ചു. തുടർന്നാണ് പൊലീസ് വെടിവച്ചത്. പ്രദേശത്ത് നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനക്കൂട്ടം നിയന്ത്രണാതീതമായി അക്രമാസക്തമായതോടെ മറ്റു മാർഗങ്ങളില്ലാതെയാണ് പൊലീസിനു നിറയൊഴിക്കേണ്ടി വന്നതെന്ന് സംസ്ഥാനമന്ത്രി മന്ത്രി ഡി. ജയകുമാർ പറഞ്ഞു. പ്ലാന്റിനെതിരെ നിയമപ്രകാരമുള്ള നടപടിയുണ്ടാകുമെന്നും ജനങ്ങൾ ശാന്തരാകണമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി അഭ്യർഥിച്ചു.

ഫെബ്രുവരി അവസാനം ആരംഭിച്ച സമരത്തിനു വ്യാപാരി, പരിസ്ഥിതി സംഘടനകളും കോളജ് വിദ്യാർഥികളും വിവിധ പ്രതിപക്ഷ കക്ഷികളും സന്നദ്ധ പ്രവർത്തകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞമാസം സൂപ്പർതാരം രജനികാന്ത് ട്വീറ്റും ചെയ്തു.

മക്കൾ നീതി മയ്യം നേതാവ് നടൻ കമൽഹാസനും തൂത്തുക്കുടിയിലെ സമരപ്പന്തലുകളിൽ പിന്തുണയുമായി കഴിഞ്ഞ മാസം സന്ദർശനം നടത്തി. കമ്പനി മലിനീകരണം വരുത്തുന്നതായി തെളിഞ്ഞാൽ അടച്ചു പൂട്ടാൻ നിർദേശം നൽകണമെന്നു ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്ന്, പ്ലാന്റ് മൂലമുള്ള പരിസ്ഥിതി ആഘാതം പഠിക്കാൻ പ്രത്യേക സമിതിയെ നിയമിക്കുമെന്നും പ്ലാന്റ് വികസിപ്പിക്കുന്നതു സംബന്ധിച്ചു നാട്ടുകാരുടെ അഭിപ്രായം അറിയാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം കൂടുമെന്നും സംസ്ഥാന പരിസ്ഥിതി മന്ത്രി കെ.സി.കറുപ്പയ്യനും വ്യക്തമാക്കി.

സ്റ്റെർലൈറ്റ് കമ്പനി; ലക്ഷ്യം ചെമ്പു ഖനനം

ബിഹാർ സ്വദേശി അനിൽ അഗർവാളിന്റെ ഉടമസ്ഥതയിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്സസ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ് (ഇന്ത്യ).

ഖനനം ചെയ്ത ചെമ്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് സർക്യൂട്ട് ഘടകങ്ങൾ, ഇലക്ട്രിക് വയറുകളിൽ ഉപയോഗിക്കുന്ന ചെമ്പ് നാരുകൾ, ട്രാൻസ്ഫോമറുകളിൽ ഉപയോഗിക്കുന്ന ചെമ്പു ഘടകങ്ങൾ എന്നിവയാണു കമ്പനിയുടെ പ്രധാന ഉൽപന്നങ്ങൾ. ബോക്സൈറ്റ്, അലുമിനിയം കണ്ടക്ടറുകൾ, സിങ്ക്, ലെഡ്, രാസവസ്തുക്കളായ സൾഫ്യൂരിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ്, ഫോസ്ഫോ ജിപ്സം, എന്നിങ്ങനെയുള്ള വസ്തുക്കളും ഇവിടെ ഉൽപാദിപ്പിക്കുന്നു.

കമ്പനിയുടെ കീഴിൽ തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന വിവിധ പ്ലാന്റുകളിൽനിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്നതായി പ്രദേശവാസികൾ കാലങ്ങളായി പരാതിപ്പെട്ടിരുന്നു. പ്ലാന്റുകൾ വികസിപ്പിക്കാൻ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണ് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാതെയാണു പ്ലാന്റുകൾ പ്രവർത്തിക്കുന്നതെന്നും സമരക്കാർ ആരോപിക്കുന്നു.

related stories