ന്യൂഡൽഹി∙ പെട്രോൾ, ഡീസൽ വില നിയന്ത്രിക്കുന്നതിനുള്ള ദീർഘകാല മാർഗങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. വിലക്കയറ്റത്തെക്കുറിച്ചു സർക്കാരിന് ആശങ്കയുണ്ട്. ഇതേസമയം, ഇന്ധനനികുതി ഉപയോഗിക്കുന്നതു രാജ്യത്തു റോഡുകളും ആശുപത്രികളും നിർമിക്കാനും അടിസ്ഥാനസൗകര്യം വികസിപ്പിക്കാനുമാണെന്നും മന്ത്രി ഓർമിപ്പിച്ചു.
അതിനിടെ, തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനയാണ്. ബുധനാഴ്ച പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയും കൂടി. തിരുവനന്തപുരത്തു പെട്രോള്‍ ലീറ്ററിന് 81.31 രൂപയാണ്. ഡീസലിന് 74.18 രൂപ. ക്രൂഡോയില്‍ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ചില്ലറ വില്‍പനവില കുറയ്ക്കാന്‍ കഴിയില്ലെന്നാണു കമ്പനികളുടെ നിലപാട്. നികുതി കുറയ്ക്കലാണ് ഉചിതമെന്നും അവര്‍ മന്ത്രിയെ ധരിപ്പിക്കും. തുടര്‍ച്ചയായ വിലക്കയറ്റം നിയന്ത്രിക്കാനും സംസ്ഥാനങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു നികുതിഭാരം കുറയ്ക്കാനുമാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.