Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവ പരീക്ഷണ കേന്ദ്രം തകർത്ത് കിം; തീരുമാനം നടപ്പാക്കി ഉത്തരകൊറിയ

North-Korea-Nuclear-Test-Site സ്ഫോടനത്തിൽ തകർക്കുന്നതിനു മുന്നോടിയായി പൻഗീരിയിലെ ആണവപരീക്ഷണ കേന്ദ്രത്തിന്റെ ഉപഗ്രഹ ദൃശ്യം.

പ്യോങ്യാങ്∙ രാജ്യത്തെ ഏക ആണവപരീക്ഷണ കേന്ദ്രവും സ്ഫോടനത്തിൽ തകർത്ത് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടർപരീക്ഷണങ്ങൾ നിർത്തിവയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു കിം ജോങ് ഉന്നിന്റെ നിർദേശ പ്രകാരം പൻഗീരിയിലെ ആണവപരീക്ഷണ കേന്ദ്രം തകർത്തത്. ഇവിടെയാണു കഴിഞ്ഞ സെപ്റ്റംബറിലേത് അടക്കം ആറു പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയത്. പർവതം തുരന്നു നിർമിച്ച ഈ ആണവപരീക്ഷണ കേന്ദ്രം വിദേശ മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു ഉത്തരകൊറിയ തകർത്തത്. സ്ഫോടനത്തിനു പിന്നാലെ തുരങ്കത്തിലേക്കുള്ള വാതിലുകളും അടച്ചു.

റേഡിയോ ആക്ടിവ് വികിരണങ്ങൾ പുറത്തേക്കെത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. സമീപപ്രദേശങ്ങള്‍ക്കു യാതൊരു കേടുപാടുകളും വരുത്താതെയാണു കേന്ദ്രം തകർത്തത്. രാജ്യാന്തര തലത്തിൽ അണ്വായുധ നിർവ്യാപീകരത്തിലേക്കുള്ള നിർണായക ചുവടുവയ്പാണ് ഇതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎ വ്യക്തമാക്കി. റിപ്പോർട്ടർമാർക്കൊപ്പം രാജ്യാന്തര വാർത്താ ഏജൻസിയുടെ വിഡിയോഗ്രാഫർമാരെ ഉൾപ്പെടെ ആണവകേന്ദ്രം തകർക്കുന്നതിനു സാക്ഷിയാകാൻ ക്ഷണിച്ചിരുന്നു. സ്ഫോടന ദൃശ്യങ്ങൾ ഉൾപ്പെടെ വൈകാതെ പുറത്തുവരുമെന്നാണു സൂചന. അതേസമയം, രാജ്യാന്തര അണ്വായുധ നിരീക്ഷകരെ ക്ഷണിച്ചിരുന്നില്ല.

ഒൻപതു മണിക്കൂറോളം നീണ്ട തുടർ സ്ഫോടനങ്ങൾക്കൊടുവിലാണ് ആണവകേന്ദ്രം തകർത്തത്. പർവതം തുരന്നു മൂന്നു തുരങ്കങ്ങളിലായിട്ടായിരുന്നു പരീക്ഷണകേന്ദ്രം. പർവതത്തിന്റെ സമീപപ്രദേശങ്ങളിൽ ആണവകേന്ദ്രവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കായി കെട്ടിടങ്ങളും നിർമിച്ചിരുന്നു. ഇവയും സ്ഫോടനത്തിൽ തകര്‍ത്തു. പ്രാദേശിക സമയം രാവിലെ 11നായിരുന്നു ആദ്യ സ്ഫോടനം. ആണവകേന്ദ്രത്തിന്റെ വടക്കുഭാഗത്തെ തുരങ്കമാണ് ആദ്യം തകർത്തത്. 2009നും 2017നും ഇടയ്ക്ക് ഇവിടെ മാത്രം അഞ്ച് ആണവപരീക്ഷണങ്ങളാണു നടത്തിയിരുന്നത്.

ഉച്ചയ്ക്ക് 2.20നും വൈകിട്ട് നാലിനുമായിരുന്നു ശേഷിച്ച രണ്ടു സ്ഫോടനങ്ങൾ. അതിൽ യഥാക്രമം പടിഞ്ഞാറ്, തെക്കു വശത്തുള്ള തുരങ്കങ്ങൾ തകർത്തു. ഇതോടൊപ്പം മേഖലയിൽ നിരീക്ഷണത്തിനു സ്ഥാപിച്ച ബാരക്കുകളും മറ്റും തകർത്തു. കിഴക്കു ഭാഗത്തെ തുരങ്കം 2006ലെ ആദ്യ പരീക്ഷണത്തിനു ശേഷം അടച്ചു പൂട്ടിയിരുന്നു.

ഐക്യരാഷ്ട്ര സംഘടന, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾക്കു നടുവിൽ കഴിഞ്ഞവർഷമാണ് ഉത്തര കൊറിയ അവസാനമായി ആണവപരീക്ഷണം നടത്തിയത്. യുഎസ് വരെ എത്താൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളും തുടർച്ചയായി നടത്തിയതു മേഖലയിൽ സംഘർഷം വർധിപ്പിച്ചിരുന്നു.