തിരുവനന്തപുരം∙ അടുത്ത ഒരാഴ്ച കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരിക്കു താഴെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടതാണു മഴ കനക്കാൻ കാരണം. അതേസമയം, അടുത്ത 48 മണിക്കൂറില്‍ തെക്കുപടിഞ്ഞാറൻ കാലവര്‍ഷം ആൻഡമാൻ ദ്വീപുകളിലെത്തും. ജൂണ്‍ ഒന്നിനു മുന്‍പു മഴ കേരളത്തിലെത്തുമെന്നാണു പ്രതീക്ഷ.
ചൂടു ശമിപ്പിച്ചു േവനല്‍മഴ തകര്‍ത്തു പെയ്യുകയാണ്. കേരളത്തില്‍ 20 ശതമാനം അധികം മഴ കിട്ടി. കോഴിക്കോട്, വയനാട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 56, 53 ശതമാനം വീതം മഴ ലഭിച്ചു. എട്ട് ജില്ലകളിൽ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതലാണ് വേനല്‍മഴ. തൃശ്ശൂരും ആലപ്പുഴയിലും മാത്രമാണ് അല്‍പ്പമെങ്കിലും മഴക്കണക്കില്‍ കുറവുള്ളത്.