പാലക്കാട് ∙ അട്ടപ്പാടിയിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ, മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഓടിപ്പോയ പ്രതി അഗളി കാറയിലെ വീനസ് രാജ് പിടിയിലായി. മണ്ണാര്‍ക്കാട് പൂഞ്ചോലയ്ക്കു സമീപമുള്ള ബന്ധുവീട്ടില്‍ നിന്നാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കാൻ എത്തിക്കുന്നതിനിടെ പോലീസ് വാനിൽനിന്നായിരുന്നു ഇയാൾ രക്ഷപ്പെട്ടത്.
ഇടനിലക്കാരിയായ യുവതി ഉൾപ്പെടെയുള്ള 12 പ്രതികളിൽ നാലുപേരെ മണ്ണാർക്കാട് മജിസ്ട്രേട്ട് കോടതിയിലും ബാക്കിയുള്ളവരെ പാലക്കാട് സെഷൻസ് കോടതിയിലുമായിരുന്നു ഹാജരാക്കേണ്ടത്. നാലുപേരെ കോടതിയിൽ ഹാജരാക്കുമ്പോൾ വീനസ് രാജ് ഉൾപ്പെടെ എട്ടുപേർ കോടതിക്കുമുൻപിലുളള പൊലീസ് വാനിൽ ഇരിക്കുകയായിരുന്നു കോടതിക്കുള്ളിൽ പോയ പൊലീസ് സംഘം മടങ്ങിയെത്തുന്നതിനിടയിലാണു പ്രതി രക്ഷപ്പെട്ടത്. വാഹനത്തിനു നാലു പൊലീസുകാർ കാവലുണ്ടായിരുന്നു.
19 നു വീട്ടിൽ നിന്നു പോയ പെൺകുട്ടിയെ കാണാനില്ലെന്ന് അമ്മ 22 നാണ് അഗളി എഎസ്പിക്ക് പരാതി നൽകിയത്. 24ന് പ്രതികളിൽ ചിലരോടൊപ്പം പെൺകുട്ടിയെ കണ്ടെത്തി. അന്വേഷണത്തിലും വൈദ്യപരിശോധനയിലും കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. പോക്സോ, മാനഭംഗം വകുപ്പുകളാണ് പ്രതികളിൽ ചുമത്തിയിട്ടുള്ളത്.