കൊച്ചി∙ കൊച്ചിയിൽ യുവ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക തെളിവായ വിഡിയോ ദൃശ്യങ്ങൾ കാണുന്നതിനു മുഖ്യപ്രതിയായ പൾസർ സുനിക്കു കോടതിയുടെ അനുമതി. അഭിഭാഷകനോടൊപ്പമെത്തി ദൃശ്യങ്ങള്‍ പരിശോധിക്കാനാണു കോടതി അനുമതി നൽകിയത്.
അതേസമയം, കേസുമായി ബന്ധപ്പെട്ടു പ്രതികളും നടിയും സമർപ്പിച്ച വിവിധ ഹർജികളിൻമേൽ വാദം പൂർത്തിയായി. ജൂണ്‍ 18 ലേക്കു വിധി പറയാൻ ഹർജികൾ മാറ്റിവച്ചു. 2017 ഫെബ്രുവരിയിലാണ് തൃശൂരിൽ നിന്നു കൊച്ചിയിലേക്കു വരികയായിരുന്ന യുവനടിയെ അങ്കമാലിയിൽ വച്ച് ഒരു സംഘം അക്രമിച്ചത്. പൾസർ സുനിയാണ് കേസിലെ മുഖ്യപ്രതി. മാസങ്ങൾക്കു ശേഷം ഗൂഢാലോചന കുറ്റത്തിൽ നടൻ ദിലീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപ് പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.