തിരുവനന്തപുരം ∙ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ പുതിയ ചിത്രത്തിനെപ്പറ്റി മോശം കമന്റിട്ടെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ അപർണ പ്രശാന്തിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം തുടരുന്നു. അപർണയെ മാനഭംഗപ്പെടുത്തുമെന്നും കുടുംബത്തെ ചുട്ടുകൊല്ലുമെന്നുമാണ് ഭീഷണി. എഴുത്തുകാരി പി. ഗീതയുടെ മകളാണ് അപര്‍ണ. രണ്ടാഴ്ചയായി തുടരുന്ന ആക്രമണത്തിനെതിരെ മലപ്പുറം പൊലീസിനും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഭീഷണി സന്ദേശങ്ങള്‍ തുടരുകയാണ്.
മലയാളത്തിലേക്കു മൊഴി മാറ്റിയെത്തിയ ‘എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ’ എന്ന സിനിമയെപ്പറ്റി സമൂഹ മാധ്യമത്തിൽ നടത്തിയ പരാമർശമാണ് ഭീഷണിക്കു കാരണം. മാന്യതയുടെ സകല പരിധികളും ലംഘിച്ച് അശ്ലീലപദപ്രയോഗങ്ങളും മാനഭംഗ, വധ ഭീഷണികളും തുടരുകയാണ്. അമ്മയേയും മകളെയും പീഡിപ്പിക്കുമെന്നും കൊന്നു കളയുമെന്നുമാണ് ഭീഷണി. പലതും യഥാര്‍ഥ പ്രൊഫൈലില്‍ നിന്നുമാണ്.
സഹോദരനൊപ്പം സിനിമാ തിയറ്ററില്‍ പോയതിനെപ്പറ്റിയും അശ്ലീലച്ചുവയോടെയാണ് പറയുന്നത്. അപര്‍ണയുടെ വീടിന് നാലു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ പോലും ഭീഷണി സന്ദേശങ്ങള്‍ അയച്ചവരുടെ കൂട്ടത്തിലുണ്ട്.