ആലപ്പുഴ∙ മുൻ സിപിഎം നേതാവ് ടി.കെ.പളനി(84) അന്തരിച്ചു. രാത്രി ഏഴരയോടെ ചേർത്തല ശ്രീനാരായ മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 1996ൽ മാരാരിക്കുളത്ത് സിപിഎമ്മിന്റെ അന്നത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന വി.എസ്.അച്യുതാനന്ദന്റെ അപ്രതീക്ഷിത തോൽവിയിലൂടെ ശ്രദ്ധാ കേന്ദ്രമായ ആളാണ് പളനി. അന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പളനിയായിരുന്നു വിഎസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി.
സംസ്ഥാന കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്നു പളനിക്കെതിരെ നടപടി എടുത്തു. പിന്നീടു ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയുടെ പേരിലും നടപടി എടുത്തു. വീണ്ടും തിരിച്ചു വന്ന പളനി 2013ൽ കഞ്ഞിക്കുഴിയിലെ വിമത നീക്കത്തിനിടയിൽ പാർട്ടിക്കെതിരെ പ്രതിഷേധ ജാഥയിൽ പങ്കെടുത്തതിന്റെ പേരിലും നടപടി നേരിട്ടു.
പിന്നീട് ഏരിയാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അംഗത്വം പുതുക്കാതെ രണ്ട് വർഷം തുടർന്നു. പിന്നീട് സിപിഐയിൽ ചേർന്ന പളനിയെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലാണു സ്വീകരിച്ചത്.