കൊച്ചി∙ വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം അന്വേഷിക്കുന്ന സംഘത്തെ പൊലീസ് ക്ലബ്ബിൽനിന്നു കുടിയിറക്കി. പകരം അനുവദിച്ച പറവൂരിലെ ഓഫിസ് അന്വേഷണസംഘം ഏറ്റെടുത്തില്ല. പ്രതികളായ പൊലീസുകാരുടെ താവളമായ കളമശേരി എആർ ക്യാംപിലേക്കാണ് അന്വേഷണസംഘത്തിന്റെ പ്രവര്‍ത്തനം മാറ്റിയത്.
വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജിയിലായിരുന്നു നിർദേശം. കേസ് ജൂൺ അഞ്ചിലേക്കു മാറ്റി. കേസിലെ പ്രധാന പ്രതികൾ ഇപ്പോഴും പുറത്തുതന്നെയാണെന്ന് അഖിലയുടെ അഭിഭാഷകൻ ആരോപിച്ചു.
ഇതിനിടെ, കേസിൽ പ്രതിയായ എസ്ഐ ദീപക് സമർപ്പിച്ച ജാമ്യാപേക്ഷ വീണ്ടും പരിഗണനയ്ക്കെത്തും. കേസ് ഡയറിയും രേഖകളും ഹാജരാക്കാൻ കോടതി പൊലീസിനോടു നിർദേശിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ ആയതിന്റെ പേരിൽ, തന്നെ കേസിൽ ബലിയാടാക്കുകയാണെന്നു ഹർജിഭാഗം ആരോപിച്ചു. എന്നാൽ, റൂറൽ ടൈഗർ ഫോഴ്സ് ആണു ഹർജിക്കാരനെ കസ്റ്റഡിയിലെടുത്തതെന്നും ഹർജിക്കാരൻ അടിച്ചതായി സാക്ഷിമൊഴിയുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.