ന്യൂഡൽഹി∙ ഇടിമിന്നലിലും ശക്തമായ കാറ്റിലും പെട്ട് യുപി, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ 40 മരണം. ബിഹാറിൽ 19 മരണമാണ് റിപ്പോർട്ട് ചെയ്തത്. ജാർഖണ്ഡിൽ 12 പേര്‍ മരിച്ചു. മിന്നലേറ്റ് 28 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവർക്ക് അടിയന്തര ചികിൽസാ സഹായമെത്തിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കു സർക്കാർ നിർദേശം നല്‍കി.
യുപിയിൽ ഉന്നാവ്, കാൻപൂർ, റായ്ബറേലി എന്നിവിടങ്ങളിൽ ഒൻപതു പേർ മരിച്ചു. ഉന്നാവിൽ ഇന്നലെ രാത്രി മിന്നലേറ്റ് നാലു പേർക്കു പരുക്കേറ്റതായി പ്രിൻസിപ്പൽ സെക്രട്ടറി അവിനിഷ് അവാസ്തി പറഞ്ഞു. മധ്യ, കിഴക്കൻ യുപിയുടെ പലഭാഗങ്ങളിലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് മൂടിക്കെട്ടിയ അന്തരീക്ഷവും പൊടിക്കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
മേയ് ആദ്യം യുപിയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ ഇടിമിന്നലിലും കാറ്റിലും 170 ഓളം പേർ മരിച്ചിരുന്നു.