Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്കോട്ടയായി ചെങ്ങന്നൂർ; സജിയുടെ കൈ പിടിച്ച് പിണറായി സർക്കാർ

പി.സനിൽകുമാർ
saji-cheriyan-election ചെങ്ങന്നൂരിൽ പടുകൂറ്റൻ വിജയം സ്വന്തമാക്കിയ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം. ചിത്രം: മനോരമ

ചെങ്ങന്നൂർ വിധിയെഴുതി: വോട്ട് വികസനത്തിന്. ആധിയൊഴിഞ്ഞ പിണറായി സർക്കാർ ആത്മവിശ്വാസത്തോടെ മൂന്നാം വർഷത്തിലേക്ക്. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി സിപിഎമ്മിന്റെ സജി ചെറിയാൻ ഇനി ചെങ്ങന്നൂരിന്റെ നായകൻ. നാടിളക്കിയുള്ള പ്രചാരണവും പ്രാദേശിക, ദേശീയ രാഷ്ട്രീയ വിവാദങ്ങളും കലക്കിമറിച്ച ത്രികോണ മത്സരത്തിലാണു സജി ചെറിയാനിലൂടെ ഇടതുപക്ഷം വിജയം ആവർത്തിച്ചത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടു‌പ്പിലേക്കുള്ള ഇന്ധനം കൂടിയാണു സിപിഎമ്മിനും ഇടതുമുന്നണിക്കും ഈ വിജയം.

ഒന്നിലേറെ കാരണങ്ങളാൽ ചെങ്ങന്നൂർ വിധി കേരള രാഷ്ട്രീയത്തിനു നിർണായകമാണ്. മലപ്പുറം, വേങ്ങര ഉപതിരഞ്ഞെടുപ്പുകളിലെ യുഡിഎഫ് അപ്രമാദിത്വത്തിനു പകരം, അട്ടിമറിയിലൂടെ 201 6ൽ പിടിച്ചെടുത്ത മണ്ഡലം നിലനിർത്തുകയെന്നതായിരുന്നു എൽഡിഎഫിന്റെ വെല്ലുവിളി. തിരിച്ചുപിടിക്കാൻ യുഡിഎഫും ഞെട്ടിക്കാൻ ബിജെപിയും കച്ചകെട്ടിയതോടെ പമ്പയൊഴുകും നാട് ആവേശത്തിലമർന്നു. പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം, കെവിൻ പി.ജോസഫ് എന്ന 23 വയസ്സുകാരന്റെ അരുംകൊലയിൽ മുങ്ങിപ്പോയ സമയത്തായിരുന്നു വോട്ടെടുപ്പ്. പൊലീസ് സേനയുടെ പേരിൽ പ്രതിച്ഛായാനഷ്ടം സംഭവിക്കുന്ന സർക്കാരിനു പിടിച്ചുനിൽക്കാനും എടുത്തുകാട്ടാനുമുള്ള വിജയക്കൊടിയാണു സജി ചെറിയാന്റെ മിന്നുംജയം.

കാര്യങ്ങൾ എങ്ങനെയായാലും ചെറിയ മാർജിനിലെങ്കിലും ചെങ്ങന്നൂരിൽ ജയിക്കുമെന്നു സിപിഎം കണക്കുകൂട്ടിയിരുന്നു. അതു ശരിയാണെന്നു തെളിഞ്ഞു. യുഡിഎഫ്, ബിജെപി കോട്ടകൾ തകർത്തായിരുന്നു വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ തൊട്ടേ സജി ചെറിയാന്റെ പ്രയാണം. ഒരുഘട്ടത്തിൽ പോലും ഇരുമുന്നണികളും സജിക്കു വെല്ലുവിളി ഉയർത്തിയില്ല. മാന്നാർ പഞ്ചായത്തിൽ കഴിഞ്ഞവർഷം നേടിയ 440 വോട്ടിന്റെ ലീഡിനേക്കാൾ പലമടങ്ങു നേടിയാണു സജി വരവറിയിച്ചത്. കെകെആർ നേടിയതിനേക്കാൾ കൂടുതൽ വോട്ടുനേടിയാണ് എൽഡിഎഫ് വിജയം ആധികാരികമാക്കിയത്. കണക്കുകൂട്ടലുകൾക്കപ്പുറത്തേക്ക് ജനങ്ങൾ സഹായിച്ചെന്ന് സജി ചെറിയാൻ പറയുമ്പോൾ, വോട്ടുകച്ചവടം നടന്നെന്നു യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറും എൻഡിഎ സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയും ആരോപിക്കുന്നു.

ചെങ്ങന്നൂരിലെ എൽഡിഎഫ് ജയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ആവർത്തനം കൂടിയാണ്. ബിജെപി ശക്തമായ ത്രികോണ മത്സരം കാഴ്ച വയ്ക്കുന്നിടത്തു യുഡിഎഫിനെ പരാജയപ്പെടുത്താൻ എൽഡിഎഫിനു സാധിക്കുന്നു. ഇതിനപ്പുറം ചെങ്ങന്നൂരിൽ ബിജെപിയെയും എൽഡിഎഫ് തറ പറ്റിച്ചിരിക്കുന്നു. ചെങ്ങന്നൂരിൽക്കൂടി ജയിച്ചാൽ നിയമസഭയിലെ കക്ഷിനിലയിൽ ഒരാൾ കൂടുമെന്നതിനേക്കാൾ, സംസ്ഥാന രാഷ്ട്രീയത്തിൽ ഇടതുമുന്നണിക്കൊപ്പമോ, ഒരൽപം മുന്നിലോ നിൽക്കുന്ന മുന്നണിയെന്ന സ്ഥാനം തിരിച്ചുപിടിക്കാം എന്നായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടൽ. അത് അപ്പാടെ തെറ്റി.

കെ.എം. മാണിയുടെ തിരിച്ചുവരവും യുഡിഎഫിന് ഗുണം ചെയ്തില്ല. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കേരള കോൺഗ്രസിനെ മുന്നണിയിൽ എടുക്കാനുള്ള സിപിഎം ആവശ്യത്തിന് ഇനി ശക്തി കുറയും; സിപിഐയുടെ എതിർപ്പിനു കനം കൂടുകയും ചെയ്യും. മാണിയില്ലെങ്കിലും മുന്നണിക്ക് ഒരു കുഴപ്പവുമുണ്ടാകില്ലെന്നു സിപിഎമ്മിന് ‘സമ്മതിക്കേണ്ടി’യും വരും. സർക്കാർ പ്രതികൂല സാഹചര്യം നേരിടുന്ന സമയത്തുപോലും ചെങ്ങന്നൂരിൽ ജയിക്കാനായില്ലെന്നതിന്റെ പോരായ്മ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സനും എങ്ങനെ വിശദീകരിക്കുമെന്നു കണ്ടറിയണം.

എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്കു കടന്നിരിക്കെ, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുഫലം സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് ഇടതുമുന്നണി പറഞ്ഞിരുന്നില്ല. പക്ഷേ, ഈ ജയം ഭരണനേട്ടങ്ങളുടെ ഫലമാണെന്നു മുന്നണിയും പ്രവർത്തകരും ആഘോഷിക്കും. ചെങ്ങന്നൂരില്‍ പ്രചാരണത്തിനെത്തിയ സിപിഎം നേതാക്കളില്‍ വി.എസ്.അച്യുതാനന്ദന്‍ മാത്രമാണു തിരഞ്ഞെടുപ്പു ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു പരസ്യമായി പറഞ്ഞത്. പക്ഷേ, പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാവുമെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞതിന്റെ മുന കോൺഗ്രസിനെ ഏറെക്കാലം കുത്തിനോവിക്കും.
കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്നു ഏറെക്കാലം ചെങ്ങന്നൂർ. പരമ്പരാഗതമായി ലഭിച്ചിരുന്ന ഹൈന്ദവ വോട്ടുകളില്‍ വലിയൊരു ഭാഗം ബിജെപിയിലേക്കു പോയതാണ് കഴിഞ്ഞതവണ യുഡിഎഫിന് തിരിച്ചടിയായത്. ഇത്തവണ, ഈ വോട്ടുകള്‍ക്കൊപ്പം ക്രൈസ്തവർ ഉൾപ്പെടെയുള്ള മറ്റു സമുദായ വോട്ടുകളും എൽഡിഎഫിലേക്കു മാറിയൊഴുകുന്നതാണു കണ്ടത്.

1000 കോടിയുടെ സ്വപ്നം

കെ.കെ. രാമചന്ദ്രൻ നായർ തുടങ്ങിവച്ച 750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഭരണത്തുടര്‍ച്ച വേണമെന്നായിരുന്നു എല്‍ഡിഎഫ് ആവശ്യപ്പെട്ടത്. ഇത് 1,000 കോടിയിലേക്ക് ഉയർത്താമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനവുമുണ്ടായി. ചെങ്ങന്നൂരിൽ ഏതുവിധേനയും ജയിക്കണം എന്നാണു മാസങ്ങൾക്കു മുന്നേ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി ജില്ലാനേതൃത്വത്തോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ മന്ത്രിപ്പടയും നേതാക്കളും ഊർജവും വിട്ടുതരാമെന്നും പിണറായി ഉറപ്പുനൽകി.

തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മാസങ്ങൾക്കു മുന്നേ കമ്മിറ്റികൾ രൂപീകരിച്ച് എൽഡിഎഫ് പ്രവർത്തനം തുട‌ങ്ങി. ഭവന സന്ദര്‍ശനത്തിന് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ വന്നു. ഒന്നിലേറെ ദിവസം മുഖ്യമന്ത്രി മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുത്തു, പ്രസംഗിച്ചു. സമുദായ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കും മുഖ്യമന്ത്രി നേതൃത്വം നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെങ്ങന്നൂരിൽ തമ്പടിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

സാംസ്കാരികമായി ഔന്നത്യമുള്ള ചെങ്ങന്നൂരിനു വികസന പന്ഥാവിലേക്കു പറന്നുയരാൻ 1000 കോടി നൽകാമെന്ന ഇടതുപക്ഷത്തിന്റെ മോഹനവാഗ്ദാനത്തിനാണു നാട്ടുകാർ വോട്ട് ചെയ്തത്. ചെങ്ങന്നൂരിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കു തൊഴില്‍ ഉറപ്പുവരുത്താനും വിനോദസഞ്ചാരം, കൃഷി, വ്യവസായം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ഉല്‍പാദനമേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയുണ്ടെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചു. മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളില്‍ അഞ്ചിടത്ത് ഇടതുഭരണമാണ്. സർക്കാർ ഫണ്ട് ഒഴുകിയെത്താൻ എൽഡിഎഫ് ജയിക്കണമെന്ന പ്രചാരണം ഏറ്റിരിക്കുന്നു. സജി ചെറിയാന്റെ സാന്ത്വന ചികില്‍സാ പ്രവര്‍ത്തനങ്ങളും ജൈവകൃഷി, നദീ സംയോജന പദ്ധതികളും വോട്ടർമാരെ സ്വാധീനിച്ചു.

ഇടതിനെ ‘തുണച്ച്’ മാണിയും വെള്ളാപ്പള്ളിയും

കോൺഗ്രസ് സ്ഥാനാർഥി ഡി. വിജയകുമാറിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച കേരള കോൺഗ്രസ് (എം) വീണ്ടും യുഡിഎഫിലേക്കു പാലമിട്ടത് നേട്ടമായത് എൽഡിഎഫിനാണ്. മലപ്പുറം ലോക്സഭ, വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പു മാതൃകയിൽ ചെങ്ങന്നൂരിലും കേരള കോൺഗ്രസ് (എം) പിന്തുണ നൽകി. മലപ്പുറത്തും വേങ്ങരയിലും മുസ്‌ലിം ലീഗിനാണു പിന്തുണയെന്നായിരുന്നു നിലപാട്. കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തോടെ ഇടതുപക്ഷവും ബിജെപിയും തുറന്നിട്ട വാതിലുകൾ കണ്ടില്ലെന്നു നടിച്ച മാണിക്കും ഈ തോൽവി അപ്രതീക്ഷിതം.

ചെങ്ങന്നൂരിൽ കേരള കോൺഗ്രസിന്റെ പിന്തുണയില്ലാതെയുള്ള സ്ഥിതി സിപിഎമ്മിന് അത്ര അനുകൂലമല്ലെന്നും കെ.എം. മാണി എൽ‍ഡിഎഫിലേക്കു വരുന്നതു ക്രൈസ്തവ മേഖലകളിൽ പാർട്ടിക്കു ഗുണം ചെയ്യുമെന്നുമാണു കാരാട്ട്പക്ഷം വാദിച്ചത്. എന്നാൽ‍, ഇടത്–ന്യൂനപക്ഷ വോട്ടുകൾ ഒരുമിക്കുന്നതു ഭൂരിപക്ഷ സമുദായ വോട്ടുകൾ ഏകോപിപ്പിക്കാൻ ബിജെപിയെ സഹായിക്കുമെന്നു യച്ചൂരിപക്ഷം പറഞ്ഞു. കെ.കെ. രാമചന്ദ്രന്‍ നായര്‍ ജയിച്ചതു കെ.എം. മാണി പിന്തുണച്ചിട്ടാണോയെന്ന ചോദ്യത്തിന് ഇനി ശബ്ദം കൂടും.

ചെങ്ങന്നൂരിൽ യുഡിഎഫിനെ പിന്തുണച്ച കെ.എം. മാണിയുടെ നിലപാടു ലജ്ജാകരമെന്ന അഭിപ്രായവുമായാണ് എസ്എൻഡിപി യോഗം ജനറൽ ‌സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയത്. ബിജെപിയുമായി ബിഡിജെഎസ് ഉടക്കിയ പശ്ചാത്തലത്തിൽ എസ്എൻഡിപിയുടെ നിലപാട് ഇടതുപക്ഷത്തിനു തുണയായി. ഇങ്ങോട്ടു സഹായിക്കുന്നവരെ ചെങ്ങന്നൂരിൽ എസ്എൻഡിപി തിരിച്ചു സഹായിക്കുമെന്ന വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തൽ സജി ചെറിയാന്റെ വിജയത്തിൽ സ്വാധീനം ചെലുത്തി.