Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇന്ത്യൻ ആരാധകന്’ ശിക്ഷയിൽ ഇളവു നൽകി ട്രംപ്; വിമർശനം ശക്തം

Dinesh-Dsouza ദിനേഷ് ഡിസൂസ (ട്വിറ്റർ ചിത്രം)

ന്യൂയോർക്ക്∙ ബറാക് ഒബാമയുടെ കാലത്തു ‘നിരീക്ഷണ തടവിനു’ വിധിക്കപ്പെട്ട ഇന്ത്യൻ വംശജനു യുഎസിൽ ശിക്ഷാ ഇളവ്. കൺസർവേറ്റിവ് പാർട്ടിയുടെയും ഒബാമയുടെയും കനത്ത വിമർശകനും  ഡോക്യുമെന്ററി സംവിധായകനുമായ ദിനേഷ് ഡിസൂസയ്ക്കാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശിക്ഷാ കാലാവധിയിൽ ഇളവു നൽകിയത്.

യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫെഡറൽ ക്യാംപെയ്ൻ നിയമങ്ങൾ ലംഘിച്ചതിനു ഡിസൂസയ്ക്കെതിരെ 2014ലാണു നിരീക്ഷണ തടവ് വിധിച്ചിരുന്നത്. ജയിൽശിക്ഷയ്ക്കു പകരം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ദിനേഷ്. അഞ്ചു വർഷത്തേക്കായിരുന്നു ശിക്ഷ. എന്നാൽ ദിനേഷിനെ വളരെ മോശം രീതിയിലാണു നേരത്തേ സർക്കാർ ‘കൈകാര്യം’ ചെയ്തിരുന്നതെന്ന പരാമർശത്തോടെയാണു ട്രംപ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ശിക്ഷാ ഇളവ് പ്രഖ്യാപിച്ചത്. പിഴ ഈടാക്കുന്നതിനു പകരം ഇത്തരമൊരു ശിക്ഷ നൽകിയത് ഭീകരമായിപ്പോയെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ കനത്ത അനുകൂലിയാണെങ്കിലും ഇരുവരും ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം മൂന്നു മിനിറ്റു നേരം ദിനേഷുമായി സംസാരിച്ചെന്നും തീരുമാനത്തിൽ അദ്ദേഹത്തിനു സന്തോഷമുണ്ടെന്നു വ്യക്തമായതായും ട്രംപ് പറഞ്ഞു. ക്യാംപെയ്ൻ ഫിനാൻസ് നിയമങ്ങൾ തെറ്റിച്ചെന്ന പേരിൽ തിരഞ്ഞു പിടിച്ചു ശിക്ഷിക്കപ്പെട്ടതിന്റെ ഇരയാണു ദിനേഷെന്നും ട്രംപ് പറഞ്ഞു. 

താൻ ചെയ്തതിന്റെയെല്ലാം ഉത്തരവാദിത്തം ദിനേഷ് ഏറ്റുപറഞ്ഞിരുന്നു. ശിക്ഷയുടെ ഭാഗമായുള്ള സാമൂഹ്യസേവനവും പൂർത്തിയാക്കി. ഈ സാഹചര്യത്തിലാണു ശിക്ഷാ ഇളവു നൽകിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു. മുംബൈയിൽ ജനിച്ച ദിനേഷ് ബെസ്റ്റ് സെല്ലറുകളായ ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവാണ്. 2012ൽ ഒബാമയ്ക്കെതിരെ പുറത്തിറക്കിയ ‘2016: ഒബാമാസ് അമേരിക്ക’ എന്ന ഡോക്യുമെന്ററി വൻ ഹിറ്റായിരുന്നു. സ്വന്തം പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം പുറത്തിറക്കിയത്.

ആ വർഷം തന്നെ നിയമാനുസൃതമല്ലാത്ത വിധം തിരഞ്ഞെടുപ്പു ക്യാംപെയ്നു സ്വന്തം പേരിൽ പണം ലഭ്യമാക്കിയതിനായിരുന്നു നടപടി. ഒബാമയ്ക്കും ഹിലറി ക്ലിന്റനുമെതിരെ ശക്തമായ ക്യാംപെയ്നും ഇക്കാലത്തു നടത്തിയിരുന്നു. നാലു ചിത്രങ്ങളിൽ ഏറ്റവും അവസാനത്തേത് ഹിലറിക്കെതിരെയായിരുന്നു– ‘ഹിലറിസ് അമേരിക്ക: ദ് സീക്രട്ട് ഹിസ്റ്ററി ഓഫ് ദ് ഡെമോക്രാറ്റിക് പാർട്ടി’. 

ഒബാമയുടെ കാലത്തു ശിക്ഷിക്കപ്പെട്ട ചിലർക്കു കൂടി ഇളവു നൽകുന്ന കാര്യം പരിഗണനയിലാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ താൽപര്യത്തിന്റെ പേരിൽ ശിക്ഷകളിൽ ഇളവു നൽകുന്നത് തെറ്റായ സന്ദേശമാണു ജനങ്ങളിലേക്കെത്തിക്കുന്നതെന്നാണു വിമർശനം.

മുൻകാലത്തു നൽകിയതു പോലെയല്ല, ട്രംപിന്റെ കടുത്ത ആരാധകനായ ദിനേഷിന്റെ ശിക്ഷാ ഇളവ് അൽപം കടന്നകയ്യായിപ്പോയെണെന്നാണു നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളിലും ഒട്ടേറെ പേർ ട്രംപിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്നു. ഇന്ത്യൻ അമേരിക്കൻ അറ്റോണി പ്രീത് ഭരാരയും സംഭവത്തിൽ എതിർപ്പു രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ദിനേഷിനെ അനുകൂലിച്ചും ഒട്ടേറെ പേർ രംഗത്തെത്തിയിട്ടുണ്ട്.